തിരുവനന്തപുരം: കോവിഡ് പരത്തിയത് പ്രത്യേക മതവിഭാഗമാണെന്ന തരത്തിൽ ഏപ്രിൽ 15 ലെ പി.എസ്.സി ബുള്ളറ്റിനിലെ സമകാലികം പംക്തിയിൽ ചോദ്യോത്തരം പ്രസിദ്ധീകരിച്ചതിന് ഉത്തരവാദികളായവർക്കെതിരെ മത സ്പർദ്ധ വളർത്താൻ ശ്രമിച്ചതിനടക്കം വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പി.എസ്.സി ബുള്ളറ്റിൻ പത്രാധിപ സമിതി ചെയർപേഴ്സൺ, പ്രിന്‍റർ ആൻഡ് പബ്ലിഷർ, പംക്തി കൈകാര്യം ചെയ്യുന്ന വ്യക്തികൾ എന്നിവർക്കെതിരെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി. മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ആധികാരിക റഫറൻസായി കണക്കാക്കുന്ന പി.എസ്.സി ബുള്ളറ്റിൻ മതവിദ്വേഷം പ്രചരിപ്പിക്കാനുള്ള മാർഗമായി കണ്ടത് ഒരു നിലക്കും പൊറുക്കാവുന്നതല്ല. ബുള്ളറ്റിൻ പിൻവലിച്ചതുകൊണ്ട് പ്രശ്നം തീരുന്നില്ല. മതവിദ്വേഷ പ്രചരണം എന്ന ക്രിമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. ഇതാവർത്തിക്കാതിരിക്കാൻ ഉത്തരവാദികളെ നിയമപരമായി ശിക്ഷിക്കുക തന്നെ വേണം. കേരളത്തിലെ പൊലീസ് സംവിധാനം ഇക്കാര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെങ്കിൽ മറ്റു നിയമ നടപടികളും പാർട്ടി കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.