കൊച്ചി: അനുവദനീയമായ ദിവസങ്ങളിൽ ശബരിമലയിൽ ഒന്നിലധികം പടിപൂജ സാധ്യമാണോയെന്ന് പരിശോധിക്കണമെന്ന് ഹൈകോടതി. 2040 സെപ്റ്റംബർ വരെ പടിപൂജ ബുക്കിങ് പൂർത്തിയായ സാഹചര്യത്തിലാണ് തന്ത്രിയുമായി ആലോചിച്ച് ഒന്നിലേറെ പൂജ നടത്താനാകുമോയെന്ന് പരിശോധിക്കാൻ ജസ്റ്റിസ് രാജ വിയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. ആചാരപരമായി അനുവദിക്കുമെങ്കിൽ ഇക്കാര്യം പരിശോധിക്കാനാണ് നിർദേശം. പടിപൂജ ബുക്ക് ചെയ്ത ശേഷം മറിച്ചുനൽകുന്നതായി സംശയം പ്രകടിപ്പിച്ച് വിജിലൻസ് നൽകിയ റിപ്പോർട്ടിനെ തുടർന്ന് സ്വമേധയാ സ്വീകരിച്ച ഹരജിയാണ് കോടതിയുടെ പരിഗണയിലുള്ളത്.
ഈ വർഷം മാർച്ച് 26 മുതൽ 2040 സെപ്റ്റംബർ വരെയുള്ള കാലയളവിൽ പടിപൂജ ബുക്കിങ്ങിന് ഒഴിവുള്ള 207 ദിവസങ്ങളിലേക്ക് നിലവിൽ ബുക്ക് ചെയ്തവരെ മുൻഗണന ക്രമത്തിൽ ക്രമീകരിക്കാനാകുമോ എന്നത് പരിശോധിക്കുകയും ഒഴിവുള്ള ദിവസങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഉദയാസ്ദമയ പൂജ, ഉത്സവ ബലി, കളഭാഭിഷേകം, സഹസ്ര കലശം എന്നിവയുടെ ഒഴിവു വിവരവും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. പടിപൂജ ബുക്ക് ചെയ്യുന്നവരുടെ വിശദ വിവരങ്ങൾ രേഖപ്പെടുത്തണം. നോമിനിയേയും നിർദേശിക്കണം.
പടിപൂജ ബുക്ക് ചെയ്ത ശേഷം കൈമാറ്റം നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ വിജിലൻസ് പരിശോധന നടത്തണം. ബില്ലടക്കാതെ ബുക്കിങ് ഉറപ്പിക്കരുത്. നിശ്ചിത ദിവസത്തിനകം ബില്ലടക്കാത്ത നിലവിലെ ബുക്കിങ്ങുകൾ റദ്ദാക്കണം. നിർദേശങ്ങൾ നടപ്പാക്കിയത് സംബന്ധിച്ച റിപ്പോർട്ട് രണ്ട് മാസത്തിനകം സ്പെഷ്യൽ കമീഷണർ മുഖേന ഹൈകോടതിക്ക് കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിൽ പടിപൂജയുടെ പേരിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.