ഗ്യാനേഷ് കുമാർ
കൊച്ചി: എസ്.ഐ.ആർ പ്രക്രിയ സുതാര്യമാണെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്താൻ കൊച്ചിയിലെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് തീയതി നടപടിക്രമമനുസരിച്ച് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതു വരെ എസ്.ഐ.ആർ സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ സമയമുണ്ട്.
യോഗ്യരായ ആളുകൾക്ക് ഫോം ആറ് പൂരിപ്പിച്ച് നൽകാനും അയോഗ്യരായ ആരെങ്കിലും പട്ടികയിലുണ്ടെന്ന് ഉറപ്പുള്ളവർക്ക് ഫോം ഏഴ് പ്രകാരം ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷിക്കാനും സാധിക്കും. അർഹരായ ആരും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാകില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചുണ്ടാകുന്ന വിദ്വേഷ പ്രസംഗങ്ങളും വ്യാജ വാർത്തകളും എ.ഐ നിർമിത വ്യാജ വിഡിയോകളുമെല്ലാം കമീഷന്‍റെ സി വിജിൽ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്യപ്പെട്ട് 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കും. നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
1960ൽ ആദ്യത്തെ പെരുമാറ്റചട്ടമുണ്ടാക്കി രാജ്യത്തിന് മാതൃക കാണിച്ചത് കേരളമാണ്. മുമ്പത്തെ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി നിരവധി പുതിയ പദ്ധതികളും സംരംഭങ്ങളും ഈ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരുക്കുന്നുണ്ടെന്നും വോട്ടർമാർക്കായി കൂടുതൽ സൗകര്യങ്ങൾ സജ്ജീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.