ഓപറേഷൻ ‘സൈ-ഹണ്ട്’: 165 പേർ അറസ്റ്റിൽ

തിരുവനന്തപുരം: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 165 പേർ അറസ്റ്റിൽ. 455 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ‘ഓപറേഷൻ സൈ-ഹണ്ട് 2.0’ എന്ന പേരിൽ നടത്തിയ ഡ്രൈവിൽ 1,168 റെയ്‌ഡുകൾ നടത്തുകയും 216 പേർക്ക് നോട്ടീസ് നൽകുകയും 306ഓളം ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ബാങ്കിങ് സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് രാജ്യത്തുടനീളം നടക്കുന്ന സൈബർ തട്ടിപ്പുകൾക്ക് പിന്തുണ നൽകുന്ന ശൃംഖലകളെ കണ്ടെത്തുകയും തടയുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. സൈബർ ഓപറേഷൻസ് വിങ്ങിന്‍റെ കേന്ദ്രീകൃത മേൽനോട്ടത്തിലും റേഞ്ച് ഡി.ഐ.ജിമാരുടെയും ജില്ല പൊലീസ് മേധാവികളുടെയും നേതൃത്വത്തിലുമാണ് പ്രവർത്തനങ്ങൾ ഏകോപിതമായി നടപ്പാക്കിയത്.

സാധാരണ കേസ് അടിസ്ഥാനത്തിലുള്ള അന്വേഷണ രീതിയിൽനിന്ന് വ്യത്യസ്തമായി, സൈബർ തട്ടിപ്പുകളുടെ സാമ്പത്തിക അടിസ്ഥാന ഘടകങ്ങളെ ലക്ഷ്യമിട്ടുള്ള ഇന്‍റലിജൻസ് അധിഷ്ഠിത സമീപനമാണ് ഈ ഓപറേഷനിൽ സ്വീകരിച്ചത്. മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ, തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പിൻവലിക്കാൻ സൗകര്യങ്ങൾ ഒരുക്കുന്നവർ, സാമ്പത്തിക ഇടനിലക്കാർ എന്നിവരുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകളും നടപടികളും നടത്തിയത്.

422 മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തുകയും 670 പേർ ചെക്ക് വഴി പണം പിൻവലിക്കുന്ന കേസുകളിലും 263 പേർ എ.ടി.എം പിൻവലിച്ച കേസുകളിലും ഉൾപ്പെട്ടതായും കണ്ടെത്തി. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ലഭ്യമായ പരാതികളും സാമ്പത്തിക ഇന്‍റലിജൻസും വിശകലനം ചെയ്താണ് പരിശോധന ആസൂത്രണം ചെയ്തത്. ചെക്ക് വഴിയും എ.ടി.എം വഴിയും തട്ടിപ്പിലൂടെ ലഭിച്ച പണം പിൻവലിക്കുന്നവരെയും മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ നൽകുന്നവരെയും ലക്ഷ്യമിട്ടായിരുന്നു റെയ്ഡുകളും തുടർനടപടികളും.

Tags:    
News Summary - Operation 'Psy-Hunt': 165 people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.