തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 60 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
കഴിഞ്ഞ രാത്രിയിലും പലയിടങ്ങളിലും ശക്തമായ മഴ അനുഭവപ്പെട്ടു. ഇന്നലെ കായംകുളത്താണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. 10 സെന്‍റീ മീറ്റര്‍. കാലവര്‍ഷം തുടങ്ങിയ ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെവരെ സംസ്ഥാനത്ത് ലഭിച്ചത് 14 സെന്‍റീമീറ്റര്‍ മഴയാണ്. 9 സെന്‍റീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് ഇത്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെല്ലാം അധികമഴയുണ്ടായി.
വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. കേരള തീരത്ത് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി.
തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.