വയനാട് പുനരധിവാസം; സഹായിച്ചവർക്ക് വാട്സ്ആപ് സന്ദേശമയക്കാൻ അനുമതി തേടി സർക്കാർ

കൊച്ചി: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് വാട്സ്ആപ്പിൽ നന്ദി സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ. അപേക്ഷ നൽകിയാൽ പരിഗണിക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി. വയനാട്ടിലെ വീടുകളുടെ നിർമാണം പൂർത്തിയായി അർഹർക്ക് കൈമാറാനായ സാഹചര്യത്തിൽ സംഭാവന നൽകിയവർക്ക് നന്ദി സന്ദേശം അയക്കാൻ അനുമതി നൽകണമെന്ന് സർക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറൽ ആവശ്യപ്പെട്ടപ്പോഴാണ് അപേക്ഷ സമർപ്പിക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചത്.

ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് മുഖ്യമന്ത്രിയുടെ പേരിൽ ഓഫിസിൽ നിന്ന് വാട്സ്ആപ് സന്ദേശമയച്ചത് ചോദ്യം ചെയ്യുന്ന ഹരജി പരിഗണിക്കുന്നതിനിടെയാണ് വയനാടുമായി ബന്ധപ്പെട്ട കാര്യം സർക്കാർ ഉന്നയിച്ചത്. ജീവനക്കാർക്ക് അയച്ചതിന് സമാന രീതിയിൽ സന്ദേശങ്ങൾ അയക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുള്ളതിനാലാണ് സർക്കാർ പ്രത്യേക അനുമതി തേടിയത്.

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരേ അധ്യാപകനായ റഷീദ് അഹമ്മദ്, സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ കെ.എം.അനിൽകുമാർ എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. നിയമം അനുവദിക്കാത്തതാണ് മുഖ്യമന്ത്രിയുടെ നടപടിയെന്നും അനുമതിയില്ലാതെയാണ് സന്ദേശങ്ങൾ അയക്കുന്നതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഇത്തരം അനധികൃത നടപടികൾക്ക് അംഗീകാരം നൽകാനാവില്ലെന്നും വ്യക്തമാക്കി.

ഐ.ടി മിഷൻ വികസിപ്പിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ നിന്നാണ് സന്ദേശങ്ങൾ അയച്ചതെന്നും വ്യക്തി വിവരങ്ങൾ ചോർത്തിയെടുത്തതല്ലെന്നുമുള്ള വാദം സർക്കാർ ആവർത്തിച്ചു. സർവിസും ശമ്പളവും സംബന്ധിച്ച വിവരങ്ങൾക്ക് നൽകിയിട്ടുള്ള നമ്പറുകളിലേക്ക് ഇതു സംബന്ധിച്ച വിവരങ്ങൾ തന്നെയാണ് അയച്ചതെന്നും ചൂണ്ടിക്കാട്ടി. ഭരണമേധാവി എന്ന നിലയിൽ സന്ദേശം അയക്കുന്നത് തെറ്റാണോയെന്ന് വാദത്തിനിടെ കോടതിയും ചോദിച്ചു. വാദം ബുധനാഴ്ച തുടരാനായി മാറ്റി.

Tags:    
News Summary - Wayanad rehabilitation; Government seeks permission to send WhatsApp messages to those who helped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.