പനമരം: വയനാട് പനമരത്ത് പഞ്ചായത്തംഗത്തിന് മർദനം. ജനതാദളിന്‍റെ അംഗമായ ബെന്നി ചെറിയാനെ ആണ് ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് ബെന്നി ആരോപിച്ചു.
പനമരം പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയത്തിനനുകൂലമായി ഇടത് അംഗമായ ബെന്നി വോട്ട് ചെയ്തിരുന്നു. ഭരണം നഷ്ടപ്പെട്ടതിലെ അമർഷമാണ് ആക്രമണത്തിന് പിന്നിലെന്നും ബെന്നി ആരോപിച്ചു.
ബുധനാഴ്ച രാത്രി എട്ടോടെ ഫോൺ ചെയ്യുന്നതിനിടെ പനമരം ടൗണിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചെന്നാണ് പരാതി. ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. തലക്ക് അടിച്ചത് തടഞ്ഞതോടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. ബെന്നി വോട്ട് ചെയ്തതോടെയാണ് പനമരം പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായത്.
29ന് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മർദനം. വധഭീഷണിയുണ്ടെന്ന് ബെന്നി കഴിഞ്ഞ ദിവസം എസ്.പിക്ക് പരാതി നൽകിയിരുന്നു. പരിക്കേറ്റ ബെന്നിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.