ഗ്യാനേഷ് കുമാർ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം നേരിട്ട് വിലയിരുത്താനും എസ്.ഐ.ആർ നടപടികൾ നേരിട്ട് പരിശോധിക്കാനുമായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ കേരളത്തിലെത്തി. തെരഞ്ഞെടുപ്പ് കമീഷണർമാരായ ഡോ. എസ്.എസ്. സന്ധു, ഡോ. വിവേക് ജോഷി എന്നിവരും ഒപ്പമുണ്ട്.
വ്യാഴാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. ഖേൽകർ സ്വീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ ജി. പ്രിയങ്കയും റൂറൽ എസ്.പി സുദർശനും ഒപ്പം ഉണ്ടായിരുന്നു. പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം അദ്ദേഹം കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ട് സന്ദർശിച്ചു.
മാർച്ച് ഏഴു വരെയാണ് കമീഷന്റെ ഔദ്യോഗിക സന്ദർശനം. വിവിധ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർ, ബൂത്ത് ലെവൽ ഓഫിസർമാർ എന്നിവരുമായി അദ്ദേഹം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും. എറണാകുളം കലക്ടറായിരുന്ന കാലത്ത് നടപ്പാക്കിയ പ്രധാന വികസന പദ്ധതികൾ അദ്ദേഹം ഈ സന്ദർശനവേളയിൽ നേരിൽ കാണും. നഗരത്തിലെ പ്രധാന ആകർഷണങ്ങളായ മറൈൻ ഡ്രൈവ്, റെയിൻബോ ബ്രിഡ്ജ്, മ്യൂസിക്കൽ വാക്ക് വേ, ഗോശ്രീ പാലം, വിനോദസഞ്ചാര കേന്ദ്രമായ ചെറായി ബീച്ച് എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കും. ഔദ്യോഗിക പരിപാടികൾക്ക് പുറമെ സന്ദർശനത്തിന്റെ അവസാന ദിവസമായ മാർച്ച് ഏഴിന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ അദ്ദേഹം മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.