വിശ്വനാഥന്‍റെ മരണം: അന്വേഷണ ഫയലുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയില്ല

കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി ഉത്തരവിട്ടെങ്കിലും ലോക്കൽ പൊലീസ് ഫയലുകൾ കൈമാറിയില്ല. എഫ്.ഐ.ആർ മാത്രമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഏപ്രിൽ ഒന്നിനാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ഡിവൈ.എസ്.പി വഹാബിനാണ് അന്വേഷണച്ചുമതല.

ലോക്കൽ പൊലീസ് ഒരുമാസത്തോളം അന്വേഷിച്ചെങ്കിലും കേസിന് തുമ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് വിടാൻ സർക്കാർ തീരുമാനിച്ചത്. പക്ഷേ, തുടർനടപടികൾ ഉണ്ടായില്ല. അന്വേഷണം വൈകുന്നത് തെളിവുകൾ പൂർണമായും നഷ്ടപ്പെടാൻ കാരണമാവുമെന്ന് കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

2023 ഫെബ്രുവരിയിലാണ് കൽപറ്റ അഡ് ലൈഡ് പാറവയലിലെ ആദിവാസി യുവാവ് വിശ്വനാഥനെ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നിലെ ഒഴിഞ്ഞ പറമ്പിൽ മരത്തിനു മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാൻ ഐ.എം.സി.എച്ചിലെത്തിയതായിരുന്നു യുവാവ്. ഫെബ്രുവരി 11ന് അർധരാത്രിയോടെ ഐ.എം.സി.എച്ച് പരിസരത്ത് വിശ്വനാഥനെ മോഷണം ആരോപിച്ച് ചിലർ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു. ഈ സംഭവത്തിനു ശേഷമാണ് വിശ്വനാഥനെ കാണാതായത്. ഫെബ്രുവരി 13നാണ് മരത്തിൽ തൂങ്ങിയനിലയിൽ യുവാവിനെ കണ്ടെത്തിയത്.

പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തു. പിന്നീട് സംസ്ഥാന പട്ടികവർഗ കമീഷന്റെ നിർദേശത്തെ തുടർന്ന് പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഡെപ്യൂട്ടി കമീഷണറുടെയും മേൽനോട്ടത്തിൽ പത്തംഗ സ്ക്വാഡ് അന്വേഷണം നടത്തി. മോഷണ ആരോപണവുമായി ബന്ധപ്പെട്ട മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമായത് എന്നാണ് നിഗമനം. വിശ്വനാഥനെ ആൾക്കൂട്ട വിചാരണക്ക് വിധേയരാക്കിയവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. അന്ന് മെഡി. കോളജ് പരിസരത്തുണ്ടായിരുന്ന നിരവധി പേരിൽനിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. കാണാതാവുന്നതിനു തൊട്ടുമുമ്പ് വിശ്വനാഥൻ പൊലീസ് കൺട്രോൾ റൂമിലേക്ക് രണ്ടു തവണ ഫോൺ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

Tags:    
News Summary - Viswanathan's death: Investigation files not handed over to crime branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.