തിരുവനന്തപുരം: വെർച്വൽ അറസ്റ്റ് തട്ടിപ്പിനിരയായ 52കാരന് 1.84 കോടി രൂപ നഷ്ടമായി. സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന കവടിയാർ സ്വദേശിക്കാണ് പണം നഷ്ടമായത്. സി.ബി.ഐ ഓഫിസർ ചമഞ്ഞ് വിഡിയോ കോളിൽ ഭീഷണിപ്പെടുത്തി 24 ദിവസത്തോളം ‘വെർച്വൽ അറസ്റ്റി’ലാക്കിയാണ് പണം തട്ടിയത്.
ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡൽഹി ഓഫിസിൽ നിന്നാണെന്ന് പരിചയപ്പെടുത്തി വന്ന ഫോൺ കോളിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയാക്കിയെന്നാണ് പരാതിക്കാരനെ വിശ്വസിപ്പിച്ചത്. തുടർന്ന് സി.ബി.ഐ ഉദ്യോഗസ്ഥനെന്ന് ഭാവിച്ച് ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടു. പരാതിക്കാരന് ബാങ്കിൽ സ്ഥിരനിക്ഷേപമുണ്ടെന്ന് മനസ്സിലാക്കിയ തട്ടിപ്പുസംഘം പണം നിയമവിധേയമാണോ എന്ന് പരിശോധിക്കണമെന്നും അല്ലെങ്കിൽ കേസെടുക്കുമെന്നും പറഞ്ഞു. പ്രതിയാകുമെന്ന് ഭയന്ന് ഇവർ പറഞ്ഞ പ്രകാരം പരാതിക്കാരൻ പണം അയച്ചുകൊടുക്കുകയായിരുന്നു.
ഒരു കോടിയോളം രൂപ ബാങ്കിൽനിന്ന് ലോണെടുത്തും വീട് പണയംവെച്ചുമാണ് പണം കൈമാറിയതെന്ന് സൈബർ ക്രൈം പൊലീസ് പറഞ്ഞു. ജനുവരി 14 മുതൽ ഫെബ്രുവരി ഏഴു വരെയാണ് പരാതിക്കാരനെ ‘വെർച്വൽ അറസ്റ്റിലാ’ക്കിയായിരുന്നു തട്ടിപ്പ്. ഈ വിവരം ഏറെ വൈകി തിരിച്ചറിഞ്ഞതോടെ വ്യാഴാഴ്ചയാണ് പരാതി നൽകിയത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും തട്ടിപ്പുകാർ ബന്ധപ്പെട്ട മൊബൈൽഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.