കൃത്രിമ കൈ ഘടിപ്പിച്ച വിനോദിനി സത്യപ്രതജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനെത്തിയപ്പോൾ
തിരുവനന്തപുരം: പാലക്കാട്ടുനിന്ന് ഒമ്പത് വയസ്സുകാരി വിനോദിനി സത്യപ്രതിജ്ഞ ചടങ്ങ് കാണാനെത്തിയത് വെറുതെയല്ല, തന്‍റെ പ്രിയപ്പെട്ട വി.ഡി. സാർ ‘സമ്മാനിച്ച’ കൈകൊണ്ട് അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ പൂച്ചെണ്ട് നൽകാനായിരുന്നു ആ വരവ്. വിനോദിനിയുടെ വലതു കൈ ഇന്ന് ചലിക്കുന്നത് വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നടത്തിയ ഇടപെടലിലൂടെയാണ്. അന്നത്തെ ആരോഗ്യവകുപ്പിന്‍റെ ചികിത്സാപ്പിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയെകുറിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവായിരുന്ന സതീശന്‍ ഇടപെട്ട് കൃത്രിമ കൈ വെച്ചുപിടിപ്പിക്കാൻ ക്രമീകരണം ഒരുക്കുകയായിരുന്നു. കൃത്രിമ കൈക്ക് ആവശ്യമായ മുഴുവന്‍ തുകയും വി.ഡി സതീശനാണ് നല്കിയത്.
പാലക്കാട് പല്ലനശയിലെ വിനോദിനിയെ കൊച്ചിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. തുടർന്ന് കൃത്രിമ കൈ വിദേശത്തുനിന്ന് എത്തിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് വെച്ചുപിടിപ്പിച്ചത്. മാതാവ് പ്രസീതക്കൊപ്പമാണ് വിനോദിനി തന്‍റെ പ്രിയപ്പെട്ട സാറിനെ കാണാനെത്തിയത്. അന്നത്തെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അത് ഏറ്റവും സന്തോഷകരമായ കാര്യമെന്നു വിനോദിനിയും മാതാപിതാക്കളും പറയുന്നു. രാവിലെ തന്നെ സ്റ്റേഡിയത്തിലെത്തിയ വിനോദിനിയും മാതാവും തിക്കിനും തിരക്കിനുമിടയിലും പ്രിയപ്പെട്ട സാറിനെ കണ്ടേ മടങ്ങൂ എന്ന നിലപാടിലായിരുന്നു. സത്യപ്രതിജ്ഞ വേദിയിലെത്തിയാണ് വിനോദിനി വി.ഡി. സതീശന് കൈകൊടുത്തത്. അദ്ദേഹത്തിന് അരികിലിരുന്ന രാഹുൽ ഗാന്ധിയും വിനോദിനിയോട് കുശലാന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.