ബസ് ഡ്രൈവർ അജേഷ്
മാഞ്ഞാലി: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷിച്ചു. അവശനിലയിലായ വിദ്യാർഥിനിയെ ചാലാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടി അപകടനില തരണം ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 12.15ഓടെയായിരുന്നു സംഭവം. അങ്കമാലി-പറവൂർ റൂട്ടിൽ സർവിസ് നടത്തുന്ന 'എക്സിക്യൂട്ടീവ് ' ബസിലെ ഡ്രൈവർ കുന്നുകര ചാലാക്ക സ്വദേശി അജേഷാണ് വിദ്യാർഥിനിയെ രക്ഷിച്ചത്. 17കാരിയായ പൊയ്ക്കാട്ടുശ്ശേരി സ്വദേശിനിയാണ് പുഴയിൽ ചാടിയത്. പറവൂരിൽ നിന്ന് അങ്കമാലിയിലേക്ക് ബസോടിച്ച് വരുമ്പോൾ പാലത്തിലെ ആൾക്കൂട്ടം കണ്ടാണ് അജേഷ് ബസ് നിർത്തിയത്. അപ്പോഴാണ് പുഴയിൽ മുങ്ങിത്താഴുന്ന വിദ്യാർഥിനിയെ കാണുന്നത്. മഴക്കാലമായതിനാൽ പുഴയിൽ അടിയൊഴുക്ക് ശക്തമായിരുന്നു.
നീന്തൽ വശമുള്ളവർ പോലും പുഴയിൽ ചാടാൻ മടിച്ച് നിൽക്കുകയായിരുന്നു. അജേഷ് ബസ്സിൽ നിന്നിറങ്ങി നോക്കിയപ്പോൾ ആഴക്കയത്തിൽ പെൺകുട്ടി മുങ്ങിത്താഴുന്ന നിലയിലായിരുന്നു. ഒന്നും നോക്കാതെ അജേഷ് പാലത്തിന്‍റെ കൈവരിയിൽ കയറി ആഴമുള്ള പുഴയിലേക്ക് ചാടി കുട്ടിയുടെ അടുത്തേക്ക് നീന്തുകയായിരുന്നു. തളർന്ന് പോയ കുട്ടിയെ തോളിലേറ്റി 250 മീറ്ററോളം നീന്തിയാണ് കരക്കെത്തിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ഭാരമുള്ള ശരീരപ്രകൃതിയുളള അജേഷും തളർന്നെങ്കിലും സർവ ശക്തിയും ഉപയോഗിച്ച് നീന്തി കരകയറുകയായിരുന്നു.
പ്രാഥമിക ചികിത്സ നൽകി ഉടനെ കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജീവകാരുണ്യ മേഖലയിൽ സജീവമായി രംഗത്തുള്ള അജേഷ് ഇത്തരം സങ്കീർണ ഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കുമെന്നും, അപായ ഘട്ടങ്ങളിൽ പലർക്കും രക്ഷകനായി പ്രവർത്തിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. അജേഷിന്‍റെ ധീരമായ രക്ഷാപ്രവർത്തനം സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതോടെ അനുമോദന പ്രവാഹമായിരുന്നു. തേലത്തുരുത്തിലും ചാലാക്കലും അങ്കമാലിയിലും നാട്ടുകാരും സുഹൃത്തുക്കളും ബസുടമകളും തൊഴിലാളികളുമടക്കം അജേഷിനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.