വേങ്ങര: നിയോജക മണ്ഡലം ഉണ്ടാകുന്നതിന് മുമ്പും ശേഷവും മുസ്ലിം ലീഗ് മാത്രം ജയിച്ച മണ്ഡലമായ വേങ്ങരയിലെ വോട്ടർമാർ ബുധനാഴ്ച വീണ്ടും പോളിങ് ബൂത്തിലെത്തും. പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി പോയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഒരു മാസം നീണ്ട പ്രചാരണത്തിൽ ദേശീയ, സംസ്ഥാന രാഷ്ട്രീയവും പാർട്ടികളുടെയും ഭരണത്തിെൻറയും നേട്ട കോട്ടങ്ങളും സജീവ ചർച്ചയായി. എല്ലാ പാർട്ടികളുടെയും പ്രധാന നേതാക്കളെല്ലാം വോട്ടർമാരെ കാണാനെത്തി. ആരുടെ പ്രചാരണമാണ് ഏശിയതെന്നും ലീഗ് കോട്ടയിൽ ഏതെങ്കിലും രീതിയിൽ വിള്ളൽ വീണിട്ടുണ്ടോ എന്നും നാളത്തെ വിധിയെഴുത്തിൽ തീരുമാനിക്കപ്പെടും.
പ്രതീക്ഷ ഇങ്ങനെ
പിണറായി വിജയൻ, വി.എസ്. അച്യുതാന്ദൻ എന്നിവരുടെ വരവോടെ മണ്ഡലത്തിൽ വലിയ കുതിപ്പു നടത്താനായി എന്നാണ് ഇടതുസ്ഥാനാർഥി പി.പി. ബഷീർ വിശ്വസിക്കുന്നത്. മണ്ഡലം പിടിച്ചടക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. എന്നാൽ, ഇടതു പ്രചാരണങ്ങളിലൊന്നും വേങ്ങരയിലെ വോട്ടർമാർ വീഴില്ലെന്നും മികച്ച ഭൂരിപക്ഷത്തിൽ ഇത്തവണയും ജയിക്കുമെന്നും ലീഗ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ ആത്മവിശ്വാസത്തോടെ പറയുന്നു.
മണ്ഡലത്തിൽ ജനവിധി തേടുന്ന ബി.ജെ.പിയുടെ ജനചന്ദ്രൻ മാസ്റ്ററും എസ്.ഡി.പി.െഎയുടെ അഡ്വ. കെ.സി. നസീറും തങ്ങളുടെ വോട്ട് വർധിപ്പിക്കാനാവുമെന്നാണ് കണക്കു കൂട്ടുന്നത്. ലീഗിെൻറ തൊഴിലാളി സംഘടന സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂനിയൻ (എസ്.ടി.യു) മുൻ ജില്ല പ്രസിഡൻറ് അഡ്വ. ഹംസയും മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച വെൽെഫയർ പാർട്ടിയും പി.ഡി.പിയും ഇത്തവണ അങ്കത്തിനില്ല.
148 േപാളിങ് സ്റ്റേഷനുകൾ
1,70,009 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 87,750 പുരുഷന്മാർ, 82,259 സ്ത്രീകൾ. 148 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വി.വി. പാറ്റ് മെഷീൻ ഉപയോഗിച്ച് നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടിയുണ്ട്. ആർക്കാണ് വോട്ട് ചെയ്തത് എന്നതിെൻറ രേഖ വോട്ടർമാർക്ക് നേരിട്ട് കാണാം. വോട്ട് ചെയ്തുകഴിഞ്ഞ ഉടനെ ഏതു സ്ഥാനാർഥിക്ക് വോട്ട് ചെയ്തു, ചിഹ്നം, ക്രമനമ്പർ എന്നിവ സ്ക്രീനിൽ പ്രത്യക്ഷമാവും. ഏഴ് സെക്കൻറ് ഇത് കാണാം. ഇതിന് പുറമെ എല്ലാ ബൂത്തുകളിലും വീൽ ചെയറുകളും റാമ്പുകളുമുണ്ടാകും. 178 പ്രവാസി വോട്ടർമാരുണ്ട്. 15ന് ഫലം പ്രഖ്യാപിക്കും.
എന്നും ലീഗിനൊപ്പം
മലപ്പുറത്തു നിന്ന് വേർപെടുത്തി വേങ്ങര മണ്ഡലം രൂപവത്കരിച്ച ശേഷം 2011ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിെൻറ കെ.പി. ഇസ്മായിലിനെ 38237 വോട്ടിന് പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്. 2016ൽ കുഞ്ഞാലിക്കുട്ടി തന്നെ വീണ്ടും ജനവിധി തേടി. ഭൂരിപക്ഷം 38,057. എതിർ സ്ഥാനാർഥിയായ പി.പി. ബഷീറിന് ആകെ കിട്ടിയത് 34124 വോട്ടുകൾ. ഇടതു സ്ഥാനാർഥിക്ക് കിട്ടിയ മൊത്തം വോട്ടിനേക്കാൾ കൂടുതലാണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിനു 42631 വോട്ടിെൻറ ഭൂരിപക്ഷമാണ് വേങ്ങരയിലെ വോട്ടർമാര്‍ നൽകിയത്. 2017 ഏപ്രിലിൽ കുഞ്ഞാലിക്കുട്ടി മത്സരിച്ചപ്പോൾ 40,529 വോട്ടിെൻറ ഭൂരിപക്ഷവും ലഭിച്ചു. മണ്ഡലത്തിൽപെട്ട വേങ്ങര ബ്ലോക്ക് പഞ്ചായത്തും കണ്ണമംഗലം, വേങ്ങര, ഊരകം, എ.ആര്. നഗര്‍ പഞ്ചായത്തുകളും ലീഗ് ഭരിക്കുന്നു. പറപ്പൂർ പഞ്ചായത്തിൽ മാത്രമാണ് ലീഗ് പ്രതിപക്ഷത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.