വീണ
ബംഗളൂരു: മാസപ്പടിക്കേസിൽ എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ) അന്വേഷണത്തിനെതിരെ കർണാടക ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി. വീണ. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളിയതിനെതിരെയാണ് വീണ അപ്പീൽ നൽകിയത്. അന്വേഷണം തടയാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നേരത്തെ, എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് വീണ നൽകിയ ഹരജി കർണാടക ഹൈകോടതി സിംഗ്ൾ ബെഞ്ച് തള്ളിയിരുന്നു. കൂടാതെ, അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് ഹൈകോടതി എസ്.എഫ്.ഐ.ഒക്ക് അനുമതി നൽകുകയും ചെയ്തു. സിംഗ്ൾ ബെഞ്ച് വിധി ചോദ്യം ചെയ്താണ് വീണ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
അതേസമയം, വീണയുടെ അപ്പീൽ ഹരജിയിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് ഹൈകോടതി നോട്ടീസ് അയച്ചു. ഹരജി ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച് ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും.
സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണക്കും സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തക്കും എക്സാലോജിക്കിനും സി.എം.ആർ.എല്ലിനും സഹോദര സ്ഥാപനങ്ങൾക്കുമെതിരെ കമ്പനികാര്യചട്ടം 447 വകുപ്പ് ചുമത്തിയത്. ആറുമാസം മുതൽ 10 വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വെട്ടിപ്പ് നടത്തിയ തുകയോ അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.
വീണ ഉൾപ്പെടെയുള്ളവർക്കെതിരായ 166 പേജ് കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോർട്ടിൽ പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സി.പി.എം നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.