തിരുവനന്തപുരം: ആറ് സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന് സി.പി.ഐ സെക്രട്ടറിയേറ്റ് തീരുമാനം. ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), ഇ.കെ. വിജയൻ (നാദാപുരം), ചിറ്റയം ഗോപകുമാർ (അടൂർ), ജി.എസ്. ജയലാൽ (ചാത്തന്നൂർ), പി.എസ്. സുപാൽ (പുനലൂര്‍), വി. ശശി (ചിറയിന്‍കീഴ്)എന്നിവരാണ് ഒഴിവാക്കപ്പെടുന്നത്. രണ്ടു ടേമാണ് സി.പി.ഐയിലെ സ്ഥാനാർഥി മാനദണ്ഡമെങ്കിലും കഴിഞ്ഞ തവണ ഇളവ് നൽകിയതിനെ തുടർന്ന് മൂന്ന് ടേം പൂർത്തിയാക്കിയതാണിവർ. അതേസമയം നാല് സി.പി.ഐ മന്ത്രിമാർ വീണ്ടും അതാത് മണ്ഡലങ്ങളിൽ മത്സരിക്കും.
വി. ശശി ഒഴിയുന്ന ചിറയിൻകീഴിൽ മനോജ് ബി. ഇടമനയുടെ പേരാണ് കേൾക്കുന്നത്. ആർ. രാജേന്ദ്രൻ, ആർ. സജിലാൽ എന്നീ പേരുകൾ കേന്ദ്രീകരിച്ചാണ് ചാത്തന്നൂരിലെ ചർച്ച. പുനലൂരിൽ സാം കെ. ഡാനിയേലിന്‍റെ പേരാണ് ചർച്ചകളിലുള്ളത്. സി.എ. അരുൺകുമാറിന്‍റെ പേരാണ് അടൂരിൽ. നാദാപുരത്ത് പി. വസന്തത്തിന്‍റെയും കാഞ്ഞങ്ങാട്ട് ഗോവിന്ദൻ പള്ളിക്കാപ്പിലിന്‍റെയും പേരുകൾ ഉയർന്നിട്ടുണ്ട്. ഇതിനുപുറമെ വൈക്കത്ത് സി. ആശക്കൊപ്പം പി. പ്രദീപിന്‍റെ പേരുമുണ്ട്.
യുവജന-മഹിള സംഘടനകളിൽനിന്നുള്ളവർക്ക് ഇത്തവണ കൂടുതൽ സീറ്റുകൾ നൽകിയേക്കും. കുറഞ്ഞത് മൂന്ന് മണ്ഡലങ്ങളിലെങ്കിലും വനികളെ പരിഗണിക്കണമെന്നാണ് കേന്ദ്രനിർദേശം. പാർട്ടിക്ക് ഉറപ്പുള്ള സീറ്റുകളിൽ അപ്രതീക്ഷിത പേരുകൾ വരാൻ സാധ്യതയുണ്ട്. ബുധനാഴ്ച ചേരുന്ന എക്സിക്യൂട്ടിവ് യോഗത്തിൽ തുടർചർച്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.