തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിൽ 2.62 കോടിയാണ് വെട്ടിക്കുറച്ചത്.
വിദേശ സ്കോളർഷിപ്പികളിൽ 85 ലക്ഷവും എ.പി.ജെ അബ്ദുൾ കലാം സ്കോളർഷിപ്പ് 41 ലക്ഷവും വെട്ടി.സംസ്ഥാനത്ത് ഒരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലെന്ന് ധനമന്ത്രി ആവർത്തിക്കുമ്പോഴാണ് പാവപ്പെട്ട വിദ്യാർഥികളുടെ സ്കോളർഷിപ്പിലും സർക്കാർ കൈവച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർക്കാരിന്റെ മുൻഗണന ആർക്കാണ് എന്ന ചോദ്യം പ്രസക്തമാകുന്നു. ജനദ്രോഹ നടപടികളുടെ തുടർച്ചയാണ് സ്കോളർഷിപ്പ് വെട്ടിക്കുറച്ചതിലും കാണാൻ സാധിക്കുന്നത്.
സാമ്പത്തിക വർഷം തീരാൻ രണ്ട് മാസം മാത്രം ശേഷിക്കെ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പദ്ധതി ചെലവ് വെറും മൂന്ന് ശതമാനത്തിൽ താഴെയാണ്. മദ്യ നിർമാണ ശാലകൾ തുടങ്ങാനുള്ള ഓട്ടത്തിനിടയിൽ സർക്കാർ പാവപ്പെട്ട വിദ്യാർഥികളുടെ കാര്യം കൂടി ശ്രദ്ധിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണം. എത്രയും വേഗം സ്കോളർഷിപ്പ് തുക പൂർണമായും വിതരണം ചെയ്യണം. സർക്കാർ നിഷേധാത്മക നിലപാട് തുടർന്നാൽ നിയമസഭയിലും പുറത്തും പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് വാർത്താ കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.