തിരുവനന്തപുരം: രണ്ടാംദിനവും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് വി.ഡി വഴുതക്കാടുള്ള ചെന്നിത്തലയുടെ വീട്ടിലെത്തിയത്.
ചെന്നിത്തലയെ അനുനയിപ്പിച്ച് മന്ത്രിസഭയിൽ ചേർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം. ചെന്നിത്തല ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ആഭ്യന്തര വകുപ്പ് ലഭിച്ചാൽ മാത്രമേ മന്ത്രിസഭയിൽ അംഗമാവുകയുള്ളൂ എന്നാണ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നത്. കൂടിക്കാഴ്ചക്കുശേഷം പുറത്തിറങ്ങിയ സതീശൻ, മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.
വെള്ളിയാഴ്ചയും ചെന്നിത്തലയുടെ വീട്ടിലെത്തി സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചക്ക് പിണറായി വിജയനെ കണ്ടിറങ്ങിയ സതീശൻ ചെന്നിത്തല വഴുതക്കാട്ടെ വീട്ടിലുണ്ടെന്നറിഞ്ഞ് അവിടേക്ക് ചെല്ലുകയായിരുന്നു. പാർട്ടി പ്രവർത്തകരടക്കം വലിയ ജനക്കൂട്ടവുമെത്തി. 25 മിനുട്ട് നീണ്ട കൂടിക്കാഴ്ചയിൽ കുറെസമയം ഇരുവരും മാത്രമായും സംസാരിച്ചു.
പിരിമുറുക്കങ്ങൾ അയയുമെന്ന സൂചനകളോടെയാണ് കൂടിക്കാഴ്ച അവസാനിച്ചത്. അതിനുശേഷം ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ഇതൊരു കൂടിക്കാഴ്ചയൊന്നുമല്ലെന്നും താൻ എപ്പോഴും വരുന്ന വീടാണിതെന്നുമായിരുന്നു വി.ഡി. സതീശന്‍റെ പ്രതികരണം. മന്ത്രിസഭയിൽ ചെന്നിത്തലയുണ്ടാകുമോ എന്ന ചോദ്യത്തിന്, അതൊക്കെ പാർട്ടി നേതൃത്വം അദ്ദേഹവുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു സതീശന്റെ പ്രതികരണം. സതീശൻ മുഖ്യമന്ത്രിയായതിൽ താൻ സന്തോഷിക്കുന്നുവെന്നും ഹൈകമാൻഡിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.