ആലപ്പുഴ: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുകയാണ്. ആദ്യത്തേത് ശമ്പള പരിഷ്കരണ കമീഷന്‍റെ പേരിലാണ്. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇറങ്ങാനിരിക്കുകയാണ്. തിരിച്ചുവരില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് അടുത്ത സർക്കാരിന്റെ തലയിൽ ബാധ്യത കെട്ടിവെക്കാനുള്ള ബുദ്ധിപൂർവമായ ശ്രമം നടത്തിയതെന്നും സതീശൻ പറഞ്ഞു.
പിൻവാതിൽ നിയമനങ്ങളിൽ റെക്കോഡിട്ട സർക്കാർ ഇപ്പോൾ പി.എസ്.സി പ്രായപരിധി കൂട്ടി ഉദ്യോഗാർഥികളെ കബളിപ്പിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ.ബി.കോശി കമീഷൻ 2023ൽ റിപ്പോർട്ട് നൽകിയിരുന്നു. മൂന്നുവർഷം പൂഴ്ത്തിവച്ച റിപ്പോർട്ടിന് ഇപ്പോൾ അംഗീകരിച്ചെന്നും സതീശൻ പറഞ്ഞു.
സ്പാർക്കിൽനിന്ന് സർക്കാർ ഡാറ്റ മോഷ്ടിച്ചു. ഡാറ്റ ആര് മോഷ്ടിച്ചാലും തെറ്റാണ്, കുറ്റകൃത്യമാണ്. സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ടും ഇതുസംബന്ധിച്ച് വിധി വന്നിട്ടുണ്ട്. ഡേറ്റ വിലപ്പെട്ട സ്വത്താണെന്ന് അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരിക്കുന്നത്. ഡേറ്റാചോർച്ചയിൽ സി.പി.എം. നേതൃത്വത്തിനും മുഖ്യമന്ത്രിക്കും പങ്കുണ്ട്. എല്ലാ ഔദ്യോഗികസംവിധാനങ്ങളും ദുരുപയോഗംചെയ്തു.
ഖജനാവിൽ അഞ്ചുപൈസ ഇല്ലാത്തപ്പോഴും കോടികൾ ചെലവഴിച്ചാണ് തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത്. കടം വാങ്ങിയാണ് ഇതെല്ലാം. ചുമട്ടുതൊഴിലാളി ക്ഷേമനിധിയിൽനിന്ന് 250 കോടി രൂപയാണ് എടുക്കാൻപോകുന്നത്. സഹകരണബാങ്കുകളിൽ നിന്ന് പതിനായിരം കോടിയാണ് എടുക്കുന്നത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
നവകേരളസർവേ റദ്ദാക്കിയ ഹൈകോടതി വിധി വളരെ കൃത്യമാണ്. സുപ്രീംകോടതി ഇപ്പോൾ നൽകിയിരിക്കുന്ന സ്റ്റേ പിൻവലിപ്പിക്കും. തുടർഭരണം ഉറപ്പാക്കണമെങ്കിൽ നാട്ടുകാരുടെ നികുതിപ്പണമല്ല, സി.പി.എമ്മിന്റെ ഫണ്ടാണ് ചെലവാക്കേണ്ടത്. നികുതിപ്പണം ഉപയോഗിച്ച് തുടർഭരണം ഉറപ്പാക്കാൻ വരേണ്ടാ.
വിജിലൻസ് കോടതി സർക്കാരിന് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയുമ്പോൾ നിയമമന്ത്രി അതിനെ തള്ളിപ്പറയുകയാണ്. ശബരിമല സ്വർണക്കൊള്ളയിൽ തെളിവിന്റെ കണികപോലും ഇല്ലാതെയാണ് തന്ത്രിയെ ജയിലിലാക്കിയതെന്നാണ് വിജിലൻസ് കോടതി പറഞ്ഞത്. ആ കോടതിപരാമർശം തള്ളിപ്പറയാനുള്ള ഒരു അധികാരവും നിയമമന്ത്രിക്കില്ല. നിയമമന്ത്രി ഇല്ലാത്ത അധികാരം ഉപയോഗിക്കേണ്ടാ. എന്ത് പങ്കാളിത്തമാണ് തന്ത്രിക്കുള്ളതെന്ന് എസ്.ഐ.ടി. പറയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.