വിലങ്ങാട് വനത്തിനുള്ളിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു

കോഴിക്കോട്: കാഴ്ച കാണാൻ പോയി വിലങ്ങാട് വനത്തിനുള്ളിൽ കുടുങ്ങി വനംവകുപ്പ് അധികൃതർ കഴിഞ്ഞദിവസം പുറത്തെത്തിച്ച യുവാക്കൾക്കെതിരെ കേസെടുത്തു. വടകര കുരിക്കിലാട് സ്വദേശികളായ കരിപ്പാൽ ഫാസിൽ (22) മൊട്ടേമ്മൽ ഫാസിൽ (23), റഹ്‌മത്തിൽ പി.പി. റാഹിൽ (25) എന്നിവരാണ് വെള്ളിയാഴ്ച രാത്രി വിലങ്ങാട് വാളൂക്കിന് സമീപം വയനാടൻ മലനിരകളുടെ ഭാഗമായ വനത്തിൽ കുടുങ്ങിയത്. തുടർന്ന് രാത്രി 10.45ന് വനംവകുപ്പും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവാക്കളെ കുറ്റ്യാടി വനംവകുപ്പ് ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. അതിക്രമിച്ച് കയറിയതല്ല ദൃശ്യങ്ങളും മറ്റും സോഷ്യൽ മിഡിയയിൽ അടക്കം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിയതെന്നാണ് യുവാക്കൾ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. വന്യമൃഗങ്ങളടക്കം ഇറങ്ങുന്ന ചെങ്കുത്തായ പ്രദേശത്ത് കുടുങ്ങിയ യുവാക്കൾ തലനാരിഴക്കാണ് അപകടങ്ങളിൽപെടാതെ രക്ഷപ്പെട്ടത്.

കക്കയം വെള്ളച്ചാട്ടം കണ്ടശേഷം വൈകീട്ട് അഞ്ചോടെയാണ് കാട്ടിൽ കയറിയതെന്ന് ഇവർ പറഞ്ഞു. പുല്ലംപാറ വ്യൂപോയന്റ് കാണുകയായിരുന്നു ലക്ഷ്യം. എന്നാൽ, കരിപ്പാൽ ഫാസിലിന് വഴിതെറ്റി. ഇയാളെ കണ്ടെത്താൻ മറ്റു രണ്ടുപേരും കൂക്കിവിളിച്ചും മൊബൈലിന്റെ ഫ്ലാഷ്‌ ലൈറ്റ് തെളിയിച്ചും. ഇത് പുറത്തുള്ള നാട്ടുകാർ കേട്ടതോടെയാണ് ആരോ കാട്ടിൽ കുടുങ്ങിയിട്ടുണ്ടെന്ന് അറിയുന്നത്. തുടർന്ന്, നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് വനംവകുപ്പും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയത്.

നാട്ടുകാരും തിരച്ചിലിൽ പങ്കുചേർന്നു. മൂന്നുമണിക്കൂറോളം തിരച്ചിൽ നടത്തിയാണ് ഇവരെ കണ്ടെത്തിയത്. എട്ടുമണിവരെ ശബ്ദം കേട്ടെങ്കിലും പിന്നീട് ശബ്ദം കേൾക്കാത്തതും വെളിച്ചം കാണാത്തതും ആശങ്ക ഉയർത്തിയിരുന്നു. ഫാസിലിനെ കണ്ടതോടെയാണ് ഇവർ കൂക്കിവിളിയും ഫ്ലാഷ് ലൈറ്റ് തെളിയിക്കുന്നതും നിർത്തിയത്. അപ്പോഴേക്കും നേരം വൈകിയതിനാൽ കുറേസമയം ഒരുസ്ഥലത്ത് ഇരുന്നു. ഇതിനിടെയാണ് തിരച്ചിൽ നടത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഇവിടേക്കെത്തിയത്.

Tags:    
News Summary - Forest Department registers case against youth trapped in Vilangad forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.