വി.ഡി. സതീശൻ
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിലപാട് തിരുത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാറ്റുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പല സംഘടനകളേയും ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചത്. സത്യവാങ്മൂലം തിരുത്തിയില്ലെങ്കിൽ ഇവരുടെ കാപട്യം പുറത്തുവരും. അഴകുഴമ്പൻ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. വിഷയത്തിൽ തീരുമാനമോ ഉറപ്പോ നിലപാടോ സർക്കാറിനില്ലെന്നും എന്നാൽ അയ്യപ്പ ഭക്തരുടെ വോട്ട് വേണമെന്നും സതീശൻ പരിഹസിച്ചു.
“സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്ന് ഇന്നലെയും വളരെ വ്യക്തമായി പറഞ്ഞല്ലോ. മാറ്റുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പല സംഘടനകളേയും ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചത്. നേരത്തെയുള്ള നിലപാടുമായി ബന്ധപ്പെട്ട് മാപ്പ് പറഞ്ഞിരുന്നു. സത്യവാങ്മൂലം തിരുത്തിയില്ലെങ്കിൽ ഇവരുടെ കാപട്യം പുറത്തുവരും. അഴകുഴമ്പൻ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. സത്യവാങ്മൂലം തിരുത്തിനൽകാൻ പത്തു മിനിറ്റ് പോരേ?
സാമൂഹ്യ സാഹചര്യങ്ങൾ മാറിയതിനാൽ നേരത്തെയുള്ള സർക്കാർ നിലപാട് മാറ്റുന്നു, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കരുത് എന്ന് തിരുത്തിക്കൊടുക്കാൻ എത്ര മണിക്കൂർ ചർച്ച വേണം? തീരുമാനമോ ഉറപ്പോ നിലപാടോ സർക്കാറിനില്ല. എന്നാൽ അയ്യപ്പ ഭക്തരുടെ വോട്ട് വേണം. എല്ലാംകൂടെ നടക്കില്ല. തിരുത്താൻ തയാറാണോ എന്ന് സർക്കാർ പറയണം. തിരുത്തണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. യു.ഡി.എഫ് സർക്കാർ വരുമ്പോൾ തിരുത്തിക്കൊടുക്കും” -വി.ഡി. സതീശൻ പറഞ്ഞു.
അതേസമയം ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹരജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും. ഈ വിഷയത്തിൽ മാർച്ച് 14നകം സർക്കാർ അടക്കമുള്ളവർ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും വാദങ്ങൾ എഴുതി നൽകണമെന്നും കോടതി നിർദേശിച്ചു.
ഏപ്രിൽ ഏഴിന് വാദം തുടങ്ങും. ഏഴ് മുതൽ ഒമ്പത് വരെ മൂന്നു ദിവസം വിധിയിൽ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെയും ഏപ്രിൽ 14 മുതൽ 16 വരെ പുനഃപരിശോധനയെ എതിർക്കുന്നവരുടെയും വാദം നടക്കും. 21ന് മറുപടി സത്യവാങ്മൂലം സമർപ്പിക്കാം. ഏപ്രിൽ 22ന് വാദം കോടതി പൂർത്തിയാക്കും. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും. മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വറാണ് അമിക്കസ്ക്യൂറി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ഏഴ് വർഷത്തിന് ശേഷമാണ് വിവാദ വിധിക്കെതിരായ ഹരജികൾ കോടതി പരിഗണിക്കുന്നത്. ശബരിമല യുവതി പ്രവേശനം അടക്കം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹരജികളാണ് പരമോന്നത കോടതിയുടെ മുമ്പാകെ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.