62ന്റെ യൗവനവുമായി പിറന്നാൾ നിറവിൽ മുഖ്യമന്ത്രി; ‘എല്ലാവരും എഴുന്നേറ്റ് നിന്ന് ​കൈയ്യടിക്കൂ..’ ആശംസ നേർന്ന് ഉപരാഷ്ട്രപതി

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന് 62ാം പിറന്നാൾ നിറവ്. യഥാർഥ ജന്മദിനം ഒരുമാസം അകലെയാണെങ്കിലും സ്കൂൾ രേഖകളിലെ ‘മേയ് 31’ നാണ് പതിവായി ആശംസ പ്രവാഹമെത്തുന്നത്. ഇക്കുറി മുഖ്യമന്ത്രിക്കസേരയിലെ ആദ്യ ജന്മദിനമായതിനാൽ വിശേഷിച്ചും. രാഷ്ട്രപതി ദ്രൗപതി മുർമു, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, നടൻ മോഹൻലാൽ എന്നിവർ മുഖ്യമന്ത്രി വി.ഡി സതീശനെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസ നേർന്നു.

കോട്ടയത്ത് ദീപിക ദിനപത്രത്തിന്റെ റൂബി ജൂബിലി ആലോഷ ചടങ്ങിൻ പങ്കെടുക്കുമ്പോൾ ഉപരാഷ്ട്രപതിയും ഗവർണറും നേരിട്ട് ആശംസ അറിയിച്ചു. ‘സതീശൻ മുഖ്യമന്ത്രിയായി ശോഭിക്കട്ടെ... എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കൂ.. ഹാപ്പി ബർത്ത്ഡേ’ -സതീശനെ പ്രശംസിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, നടൻ മമ്മൂട്ടി തുടങ്ങി നിരവധി പേർ സാമൂഹിക മാധ്യമങ്ങളിലും ആശംസ അറിയിച്ചു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി വി.ഡി സതീശനെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസ നേർന്നു. പുറമേ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും അണികളും ഉൾപ്പെടെ നിരവധി പേരും.

ജന്മദിനത്തിൽ മണ്ഡലത്തിലായിരുന്നു സതീശൻ. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിന് എത്തിയപ്പോൾ, പി.ടി.എയും സ്കൂൾ അധികൃതരും ചേർന്ന് ജന്മദിന കേക്ക് ഒരുക്കിയിരുന്നു. കേക്ക് മുറിച്ച മുഖ്യമന്ത്രി വേദിയിലുണ്ടായിരുന്ന കുട്ടികളുമായി മധുരം പങ്കുവെച്ചു. ഉച്ചക്കുശേഷം കോട്ടയത്തെ ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലും.

യഥാർഥ പിറന്നാൾ ഒരു മാസത്തിനപ്പുറവും കർക്കടകത്തിലെ ചതയദിനത്തിലാണ്. 1964 മേയ് 31 ആണ് ജനന തീയതിയായി സ്കൂൾ രേഖകളിലുള്ളത്. അതുകൊണ്ട് തന്നെ കലണ്ടർ ദിനത്തിൽ കാര്യമായ ആഘോഷം പതിവില്ല. 60 പിന്നിട്ടെങ്കിലും ചിന്തകളും പെരുമാറ്റത്തിലും ഇടപെടലുകളും ആശയങ്ങളിലുമെല്ലാം യൗവനം കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ് സതീശൻ. ചെറുപ്പക്കാരോടും അവരുടെ വൈബിൽ സംവദിക്കാനാകുന്നുവെന്നതും പ്രത്യേകത. അതുകൊണ്ട് തന്നെ ന്യൂജൻ പിറന്നാൾ ആശംസകളും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു. 56 ജോടി ഇരട്ടകൾ ചേർന്ന് മുഖ്യമന്ത്രിക്ക് ജൻമദിനാശംസകൾ ചേർന്ന വിഡിയോയും വൈറലായി.

Tags:    
News Summary - vd satheesan birth day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.