ഇന്ധന വില വർധന: ജീവിതഭാരം കുറക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന് പരിശോധിക്കും -വി.ഡി. സതീശൻ

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.25 രൂപയും ഡീസലിന് 99.63 രൂപയുമായി. ദീർഘനാളായി മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയിൽ പെട്ടെന്നുണ്ടായ ഈ വർധനവ് സാധാരണക്കാരുടെ ബജറ്റിനെ സാരമായി ബാധിക്കും. പുതുക്കിയ നിരക്കനുസരിച്ച് ഡൽഹിയിൽ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് വില. കൊൽക്കത്തയിൽ പെട്രോൾ നിരക്ക് 108.74 രൂപയായും മുംബൈയിൽ 106.68 രൂപയായും ചെന്നൈയിൽ 103.67 രൂപയായും ഉയർന്നു. രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്നും പെട്രോൾ, ഡീസൽ അല്ലെങ്കിൽ എൽ.പി.ജി എന്നിവയ്ക്ക് റേഷൻ ഏർപ്പെടുത്താൻ പദ്ധതിയില്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഓയിൽ സെക്രട്ടറി നീരജ് മിത്തൽ സി.ഐ.ഐ വാർഷിക ബിസിനസ് ഉച്ചകോടിയിൽ അറിയിച്ചു. നിലവിൽ 60 ദിവസത്തേക്കുള്ള ഇന്ധനശേഖരവും 45 ദിവസത്തേക്കുള്ള എൽ.പി.ജി ശേഖരവും രാജ്യത്തുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നത് മൂലം എണ്ണക്കമ്പനികൾക്ക് പ്രതിദിനം 1,000 കോടി മുതൽ 1,200 കോടി രൂപ വരെ നഷ്ടം സംഭവിക്കുന്നതായാണ് കണക്കാക്കുന്നത്. 2026-ന്റെ ആദ്യ പാദത്തിൽ ഈ നഷ്ടം ഏകദേശം രണ്ട് ലക്ഷം കോടി രൂപയോളം വരും. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള വിപണിയിലെ മാറ്റങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർധിച്ചെങ്കിലും എന്നാൽ, അഞ്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേന്ദ്ര സർക്കാർ രാജ്യത്ത് വില വർധിപ്പിച്ചിരുന്നില്ല. 

Tags:    
News Summary - vd satheesan about petrol diesel price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.