അപകടത്തിൽ തകർന്ന വാൻ
കോയമ്പത്തൂർ: വാൽപ്പാറ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന ശഹദിന്റെ വലതു കാലിന് ശസ്ത്രക്രിയ നടത്തിയാതായി ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെങ്കിലും, അരക്കു താഴെയുള്ള മരവിപ്പ് ഇതുവരെ മാറിയിട്ടില്ലെന്നാണ് മെഡിക്കൽ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണം തുടരുന്ന ശഹദിനെ നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലായെന്ന് കുടുംബം വ്യക്തമാക്കി.
അതിനിടെ, അപകടത്തിൽ പരിക്കേറ്റ വാൻ ഡ്രൈവർ ഫായിസിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലെ റൂമിലേക്ക് മാറ്റിയിരിക്കുന്ന ഫായിസ്, നിലവിൽ സംസാരിക്കാൻ സാധിക്കുന്ന നിലയിലാണെന്നും ഫായിസിന് ഇന്നലെ പുലർച്ചെ സ്വയം ബാത്ത്റൂമിലേക്ക് നടന്ന് പോകാൻ കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ 17നാണ് പൊള്ളാച്ചി വാൽപ്പാറ ചുരത്തിൽ മിനി വാൻ മറിഞ്ഞ് അധ്യാപകരും പാചകതൊഴിലാളിയും അടക്കം മലയാളികളായ ഒമ്പതുപേർ കൊല്ലപ്പെട്ടത്. മലപ്പുറം പുലാമന്തോൾ സ്വദേശിയും പാങ്ങ് ജി.എൽ.പി സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത(54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല(52), സുഹറ(43), ആശ(41), അധ്യാപകനായ മജീദ്(43), മജീദിന്റെ ഭാര്യ റുഖിയ(39), സ്കൂളിലെ ബസ് ഡ്രൈവർ നൗഷാദ് (39), സ്കൂളിലെ പാചകത്തൊഴിലാളി സാജിത(45) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത്. അപകടത്തിൽ മരിച്ച അധ്യാപിക സുഹറയുടെ മകൻ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയിൽ എത്തിയ ശേഷം മരിച്ചു. ജി.എൽ.പി സ്കൂളിനു സമീപത്തുള്ള പാങ്ങ് ജി.യു.പി സ്കൂളിലെ അധ്യാപിക ഷക്കീന (37), മകൾ മസ്നീൻ (10), അപകടത്തിൽ മരിച്ച സാജിതയുടെ മകനുമായ ഷഹദീൻ, ടൂറിസ്റ്റ് വാനിന്റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ് (21) എന്നിവരാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.