തിരുവനന്തപുരം: പനി പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചതിൽ പ്രതിഷേധിക്കാൻ എത്തിയ യു.ഡി.എഫ് വനിതാ കൗൺസിലർമാരെ അധിക്ഷേപിച്ച തിരുവനന്തപുരം ഡി.എം.ഒ അറസ്റ്റിൽ. അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി വനിതാ കൗൺസിലർമാർ നൽകിയ പരാതിയിലാണ് വഞ്ചിയൂർ പൊലീസ് നടപടി.
രാവിലെ തിരുവനന്തപുരം ഡി.എം.ഒ ഒാഫീസ് യു.ഡി.എഫ് കൗൺസിലർമാർ ഉപരോധിക്കുന്നതിനിടെയാണ് സംഭവം. പ്രതിഷേധത്തിനിടെ വനിതാ കൗൺസിലർമാരെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചെന്നാണ് ഡി.എം.ഒക്കെതിരായ ആരോപണം. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഡി.എം.ഒയെ അറസ്റ്റ് ചെയ്യാൻ വഞ്ചിയൂർ പൊലീസ് എത്തിയത് സംഘർഷത്തിന് വഴിവെച്ചു. അറസ്റ്റ് തടയാൻ ഒാഫീസ് ജീവനക്കാർ ശ്രമിച്ചു. ഇത് യു.ഡി.എഫ് പ്രവർത്തകരും ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിന് വഴിവെച്ചു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം, ഡി.എം.ഒക്കെതിരെ പ്രതിഷേധം തുടർന്നാൽ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്തെത്തി. വീഴ്ച സംഭവിച്ചത് നഗരസഭക്കാണെന്നും കുറ്റം ഡോക്ടർമാരുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.