വി.എൻ. വാസവൻ
കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികൾ ജാമ്യംകിട്ടി പുറത്തിറങ്ങി എന്നതുകൊണ്ട് കേസില്ലാതാകില്ലെന്ന് ദേവസ്വംമന്ത്രി വി.എൻ. വാസവൻ. എസ്.ഐ.ടി അന്വേഷണത്തിൽ ഹൈകോടതി തൃപ്തി രേഖപ്പെടുത്തിയതാണ്. കൂടുതൽ കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്. ശബരിമലയിലെ കോൺക്രീറ്റ് കൊടിമരം ചിതലരിച്ചു എന്നൊക്കെ കണ്ടെത്താൻ യു.ഡി.എഫിന്റെ ഭരണസമിതിക്കേ കഴിഞ്ഞുള്ളൂ. അതിൽ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. സമഗ്രമായ അന്വേഷണം വരുമ്പോൾ പോറ്റിയെ കയറ്റിയത് ആരാണെന്ന് യു.ഡി.എഫിന് മാറ്റിപ്പാടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
“ആഗോള അയ്യപ്പസംഗമത്തെ പൊളിക്കാൻ സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വർണപാളി കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടത്. രണ്ട് ദിവസം കഴിഞ്ഞ് ഈ വിഷയത്തിൽ നിയമസഭയിൽ യു.ഡി.എഫ് അടിയന്തരപ്രമേയം കൊണ്ടുവന്നു. ഇത് പരസ്പരബന്ധിതമാണ്. പോറ്റിയെ ഉപയോഗിച്ച് അയ്യപ്പസംഗമം പൊളിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. എന്നാൽ ചക്കിന് വെച്ചത് കൊക്കിന് കൊണ്ട അവസ്ഥയിലാണ് യു.ഡി.എഫ്. പോറ്റിയുടെ വീട്ടിൽനിന്നാണ് കാണാതായെന്ന് പറഞ്ഞ സ്വർണം കണ്ടെത്തിയത്. കള്ളൻ കപ്പലിൽ തന്നെയാണെന്ന് മനസിലായി.
ഹൈകോടതി നിർദേശത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും അന്വേഷണം ഫലപ്രദമായി നടക്കുകയുമാണ്. പണ്ട് ചെയ്തതെല്ലാം ഒന്നൊന്നായി വെളിയിൽ വരികയാണ്. എല്ലാ കുറ്റവാളികളെയും പിടികൂടണമെന്നാണ് നിലപാട്. ആഗോള അയ്യപ്പസംഗമത്തിന്റെ ഒരു പൈസയും വരവ് വെക്കാൻ സർക്കാരിന് അധികാരമില്ല. അത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ് കൈകാര്യം ചെയ്യുന്നത്. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടന്ന അയ്യപ്പസംഗമത്തിന്റെ സ്പോൺസർമാരെയും കണ്ടെത്തിയത് ദേവസ്വം ബോർഡാണ” -മന്ത്രി പറഞ്ഞു.
അതേസമയം ശബരിമലയിലെ പഴയ കൊടിമരത്തിലെ സ്വർണ ആലിലകളിലൊന്ന് കാണാനില്ലെന്ന് വ്യക്തമാക്കുന്ന ദേവസ്വം വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. കൊടിമര പ്രതിഷ്ഠയിൽ അഭിഭാഷക കമീഷനർ എ.എസ്.പി. കുറുപ്പിനെ കുറ്റപ്പെടുത്തി കഴിഞ്ഞദിവസം ഹൈകോടതിയിൽ ദേവസ്വം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. സ്ട്രോങ് റൂമിലേക്ക് മാറ്റിയ കൊടിമരത്തിലെ ആലില കാണാനില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2017ലെ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സ്വർണക്കൊള്ളക്കൊപ്പമാണ് ഉയർന്നത്. കൊടിമരവുമായി ബന്ധപ്പെട്ട് കൊള്ള നടന്നെന്ന വിവരം റിപ്പോർട്ടിലില്ല. ദേവസ്വം ബോർഡിന് എന്തെങ്കിലും പിഴവ് സംഭവിച്ചതായും പരാമർശമില്ല.
അന്ന് ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണനും അംഗമായിരുന്ന അജയ് തറയിലിനുമൊക്കെ വീഴ്ച സംഭവിച്ചെന്ന തരത്തിലാണ് ആരോപണം ഉയർന്നത്. ഇവരുടെ പേരുകൾ വിജിലൻസ് റിപ്പോർട്ടിലില്ലെന്നാണ് വിവരം. കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സ്വർണം ഏറ്റുവാങ്ങുമ്പോൾ രശീത് നൽകുന്നതിൽ ഹൈകോടതി നിയോഗിച്ച അഭിഭാഷക കമീഷൻ എ.എസ്.പി. കുറുപ്പിന് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ടിലുണ്ട്. 20 പേരോളം സ്വർണം സമർപ്പിച്ചെന്നല്ലാതെ അവരുടെ പേരോ മറ്റ് വിവരങ്ങളോ സ്വർണത്തിന്റെ അളവ് സംബന്ധിച്ച കണക്കോ നൽകാൻ കുറുപ്പിന് കഴിഞ്ഞില്ല. സ്വർണം വാങ്ങുന്നത് സംബന്ധിച്ച് ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവ് പ്രകാരമുള്ള നടപടികൾ നടന്നില്ല.
പകരം സെലിബ്രിറ്റികളടക്കം ഭക്തർ സ്വർണം സമർപ്പിച്ചത് അഭിഭാഷക കമീഷണർക്കാണ്. സമർപ്പിക്കപ്പെട്ട സ്വർണം കണക്കാക്കാനും കഴിഞ്ഞില്ല. സ്ട്രോങ് റൂമിൽ നടത്തിയ പരിശോധനയിൽ പഴയ കൊടിമരത്തിന്റെ സ്വർണപ്പറയടക്കം 28 ഉരുപ്പടികൾ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. വാജിവാഹനം അവിടെ ഇല്ലായിരുന്നു. അതാണ് തന്ത്രിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തത്. കൊടിമരം നീക്കംചെയ്യുന്ന ഘട്ടത്തിലുണ്ടാക്കിയ മഹസറിൽ കൊടിമരത്തിലെ മൂന്ന് സ്വർണ ആലിലകൾ ഉണ്ടായിരുന്നെന്നും പരിശോധനയിൽ ഒന്ന് നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയെന്നുമാണുള്ളത്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്ന അന്വേഷണമാകും വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.