.കരുവാറ്റയിൽ തൊഴിലുറപ്പ് തൊഴിലാളികളോട് യു.ഡി.എഫ് സ്ഥാനാർഥി രമേശ് ചെന്നിത്തല വോട്ട് അഭ്യർഥിക്കുന്നു
ഹരിപ്പാട്: സംസ്ഥാനത്തെ യു.ഡി.എഫിന്റെ ഉരുക്ക് കോട്ടകളിൽ ഒന്നായ ഹരിപ്പാട് മണ്ഡലത്തിൽ ഇക്കുറി പോരാട്ടം മുറുകുകയാണ്. മണ്ഡലത്തിൽ അട്ടിമറി ലക്ഷ്യമിട്ട് ഇടതുമുന്നണി വൻ സന്നാഹങ്ങളാണ് ഒരുക്കുന്നത്. ഇരുമുന്നണികളെയും പിന്തുണച്ചിരുന്ന മണ്ഡലം രമേശ് ചെന്നിത്തലയുടെ വരവോടെ യു.ഡി.എഫിന്റെ കുത്തകയായി മാറിയിട്ടുണ്ട്. മണ്ഡലം തിരിച്ചുപിടിക്കുകയെന്നത് ഇടതുമുന്നണിയുടെ അഭിമാനപ്രശ്നമാണ്. ശക്തമായ ജനകീയ അടിത്തറ ഉണ്ടായിട്ടും യു.ഡി.എഫിന്റെ കുത്തക തകർക്കാൻ കഴിയാത്തതിന്റെ കാരണം പലതാണ്.
തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് രമേശ് ചെന്നിത്തലയുടെ അങ്കം. സംസ്ഥാന നേതാവ് എന്ന പരിവേഷവും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും പാർട്ടിക്ക് അതീതമായ ബന്ധങ്ങളും അതു വോട്ടാക്കി മാറ്റാനുള്ള കഴിവുമാണ് രമേശ് ചെന്നിത്തലക്ക് വിജയം സമ്മാനിക്കുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന ഘട്ടത്തിൽ ഹരിപ്പാട് നടപ്പാക്കിയ വികസന മുന്നേറ്റത്തിന്റെ തുടർച്ചയാണ് യു.ഡി.എഫ് വാഗ്ദാനം. തങ്ങളുടെ കോട്ട ഭദ്രമാണെന്ന് യു.ഡി.എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൈവരിച്ച അഭിമാന വിജയവും യു.ഡി.എഫ്. ക്യാമ്പിന് ആവേശം പകരുന്നു.
എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമായ ടി.ടി. ജിസ്‌മോനെന്ന യുവനേതാവിനെയാണ് ചെന്നിത്തലയെ നേരിടാൻ എൽ.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന ചെന്നിത്തലയെ നേരിടാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങൾക്ക് മുമ്പ് തന്നെ ജിസ്‌മോനെ സജീവമായിരുന്നു. അതിനാൽ യു.ഡി.എഫിന്റെ കോട്ട ഇക്കുറി തകർക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇടതുമുന്നണി.
സാധ്യമാകുന്ന എല്ലാ തന്ത്രങ്ങളും അവർ പയറ്റുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകളും 10 വർഷത്തെ വോട്ടിങ് നിലയും പരിശോധിക്കുമ്പോൾ യു.ഡി.എഫിന്റെ ആധിപത്യത്തിന് മങ്ങലേറ്റുവെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. സർക്കാറിന്‍റെ വികസന നേട്ടങ്ങളും മണ്ഡലത്തിലെ അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മകളും ചർച്ചയാക്കിയാണ് അവർ വോട്ട് തേടുന്നത്.
ബി.ജെ.പി. നേതാവും ജില്ല അധ്യക്ഷനുമായ സന്ദീപ് വാചസ്പതിയിലൂടെ കരുത്ത് തെളിയിക്കാനാണ് എൻ.ഡി.എ ശ്രമം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇടതുമുന്നണിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് എത്തിയതിന്റെ ആത്മവിശ്വാസവും തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും എൻ.ഡി.എ ക്യാമ്പിലെ പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്നു.
രമേശ് ചെന്നിത്തല (യു.ഡി.എഫ്)
കേരള രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ രമേശ് ചെന്നിത്തല, ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയിൽ 1956 മെയ് 25നാണ് ജനിച്ചത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം വളരെ കുറഞ്ഞ പ്രായത്തിൽ തന്നെ ദേശീയ ശ്രദ്ധപിടിച്ചുപറ്റി. തന്റെ 26-ാം വയസ്സിൽ എൻ.എസ്.യു.ഐയുടെ ദേശീയ പ്രസിഡന്റായി. 1986ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ അംഗമായപ്പോൾ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിലൊരാളായി. 1989ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് വിജയിച്ചു. പിന്നീട് 1991, 1996 വർഷങ്ങളിലും കോട്ടയത്ത് നിന്ന് അദ്ദേഹം പാർലമെന്റിലെത്തി.
1998ൽ കോട്ടയത്ത് സി.പി.എമ്മിലെ കെ. സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടെങ്കിലും 1999ൽ മാവേലിക്കരയിൽ നിന്ന് അദ്ദേഹം വീണ്ടും ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004ൽ മാവേലിക്കരയിൽ സി.പി.എമ്മിലെ സി.എസ്. സുജാതയോട് അദ്ദേഹം പരാജയം രുചിച്ചു. നാല് തവണ ലോക്സഭാംഗമായും അഞ്ച് തവണ നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2005 മുതൽ 2014 വരെ കെ.പി.സി.സി പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും പിന്നീട് 2016 മുതൽ 2021 വരെ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്നു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം കൂടിയാണ്. ഭാര്യ അനിത യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. മക്കൾ: രോഹിത്, രമിത്.
ടി.ടി. ജിസ്‌മോൻ (എൽ.ഡി.എഫ്)
എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമായ ടി.ടി. ജിസ്മോന്റെ കന്നി മത്സരമാണിത്. ആലപ്പുഴ ജില്ലയിലെ ചേർത്തല വയലാർ സ്വദേശിയായ അദ്ദേഹം ഒരു സാധാരണ തൊഴിലാളി കുടുംബത്തിൽനിന്നാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. കയർ ഫാക്ടറി തൊഴിലാളിയായ ടി.കെ. തങ്കപ്പന്റെയും അംഗൻവാടി ജീവനക്കാരിയായ കെ. ഇന്ദിരയുടെയും മകനായ ജിസ്മോൻ, ബാലവേദിയിലൂടെയാണ് സംഘടനപ്രവർത്തനം ആരംഭിച്ചത്.
ചേർത്തല എസ്.എൻ. കോളജിലെ പഠനകാലത്ത് എ.ഐ.എസ്.എഫ് യൂനിറ്റ് സെക്രട്ടറിയായും കേരള സർവകലാശാല യൂനിയൻ കൗൺസിലറായും പ്രവർത്തിച്ചു. പിന്നീട് എ.ഐ.എസ്.എഫ് ആലപ്പുഴ ജില്ല പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവനന്തപുരം ലോ അക്കാദമിയിലെ നിയമപഠന കാലത്ത് സംഘടനയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്നു.
എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയായും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം എന്നീ ചുമതലകളുണ്ട്. ഭാര്യ: എം.എസ്. അർച്ചന. മക്കൾ: നിരഞ്ജൻ, നീരവ്.
സന്ദീപ് വാചസ്പതി (എൻ.ഡി.എ)
ബി.ജെ.പിയുടെ സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന നേതാവും നിലവിൽ ആലപ്പുഴ തെക്ക് ജില്ല പ്രസിഡന്റുമായ സന്ദീപ് വാചസ്പതിയാണ് ഹരിപ്പാട് മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥി. ബി.ജെ.പി. സംസ്ഥാന സമിതി അംഗം, സംസ്ഥാന വക്താവ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള സന്ദീപ് ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശിയാണ്.
മാധ്യമപ്രവർത്തകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് മത്സരിച്ച സന്ദീപ് വാചസ്പതി 21,650 വോട്ടുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.