കോഴിക്കോട് കടപ്പുറത്ത് യു.ഡി.എഫ് മഹാറാലിക്കെത്തിയ വൻ ജനക്കൂട്ടം
കോഴിക്കോട്: വിജയകാഹളം മുഴക്കി കോഴിക്കോട് കടപ്പുറത്ത് യു.ഡി.എഫിന്റെ കൂറ്റൻ തെരഞ്ഞെടുപ്പു റാലി. കൊടുംചൂടിനെ വകവെക്കാതെ ആയിരങ്ങൾ പങ്കെടുത്ത റാലി എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിന്റെ വളർച്ചക്ക് തടസ്സമാണെന്നും ഏപ്രിൽ ഒമ്പതിന് നടക്കുന്ന തെരഞ്ഞെടുപ്പോടെ ഈ മുന്നണിയെ തകർക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാഗാരന്റിയുടെ പ്രഖ്യാപനം ഖാർഗെ നിർവഹിച്ചു. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യയാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസംതോറും 1000 രൂപ, ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തൽ, വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, യുവാക്കൾക്ക് സ്വയം സംരംഭം തുടങ്ങാൻ അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ എന്നീ വാഗ്ദാനങ്ങളാണ് ഇന്ദിരാഗാരന്റിയിലുള്ളത്. ഈ ഉറപ്പ് നടപ്പാക്കാനുള്ളതാണെന്നും കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലും കർണാടകയിലും ഇത് നടപ്പാക്കിക്കാണിച്ചതാണെന്നും ഖാർഗെ പറഞ്ഞു. ട്ബാളിനെ അങ്ങേയറ്റം സ്നേഹിക്കുന്ന മനുഷ്യരാണിവിടെ. മെസ്സിയെ ഇവിടെ കൊണ്ടുവരുമെന്ന് പറഞ്ഞ് സർക്കാർ പറ്റിച്ചു. മെസിക്കും സുനിൽ ചേത്രിക്കും നെയ്മറിനുമടക്കം ഫുട്ബാൾ ഇതിഹാസങ്ങൾക്ക് വന്ന് കളിക്കാൻ പാകത്തിലുള്ള സ്റ്റേഡിയം ഇവിടെ നിർമിക്കുമെന്നും ഖാർഗെ പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി ഓൺലൈനായി റാലിയെ അഭിസംബോധന ചെയ്തു.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പാണക്കാട് സാദിഖലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.