ടി. സിദ്ദീഖ്
തൃശൂർ: രാജ്യത്തെ വിദ്യാർഥികളുടെ സ്വപ്നങ്ങൾ കവർന്നെടുത്ത നീറ്റ് പരീക്ഷ ക്രമക്കേടിൽ ഉത്തരവാദികളായ കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ സമരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കൊണ്ടേ പോകൂവെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. എണ്ണിയാലുടങ്ങാത്ത അഴിമതികളും ക്രമക്കേടുകളുമാണ് ഇന്ത്യയിലെ പരീക്ഷാസംവിധാനത്തിന്റെ സർവ മേഖലകളിലും ഉള്ളത്.
അതുകൊണ്ടുതന്നെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ രാജ്യത്തെ പ്രതിപക്ഷം വിദ്യാർഥികൾക്കൊപ്പം തെരുവിലുണ്ടാകും. അഴിമതിക്കാരായ മുഴുവൻ കുറ്റവാളികളെയും ജയിലിൽ അടയ്ക്കുന്നതുവരെ നിരന്തര സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. ധർമേന്ദ്രപ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ രാഹുൽഗാന്ധി ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളെ ക്രൂരമായി മർദിച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. സുനിൽ അന്തിക്കാട്, ജോൺ ഡാനിയേൽ, കെ.കെ. ബാബു, സിജോ കടവിൽ, കെ.ബി. ജയറാം, ടി.എസ്. അജിത്ത്, കെ.എച്ച്. ഉസ്‌മാൻ ഖാൻ, എൻ.എസ്. അയൂബ്, കെ. ഗിരീഷ് കുമാർ, ബൈജു വർഗീസ്, വി. സുരേഷ് കുമാർ, ഗോകുൽ ഗുരുവായൂർ, സന്തോഷ് ഐത്താടൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.