കണ്ണൂർ വിമാനത്താവളം: കൊച്ചിലോബിക്കായി വികസനം അട്ടിമറിക്കുന്നതായി ഓഹരിയുടമകൾ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം ആസൂത്രിതമായി അട്ടിമറിക്കുന്നെന്നും കൊച്ചി ലോബിക്ക് വേണ്ടിയാണിതെന്നും ഓഹരിയുടമകൾ. വികസനമുരടിപ്പിന് കിയാൽ എം.ഡി കൂട്ടുനിൽക്കുകയാണെന്നും ഓഹരിയുടമകൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കിയാൽ എം.ഡി പി.ആർ വർക്കല്ലാതെ മറ്റൊന്നും നടത്തുന്നില്ല. വിമാനത്താവളം പ്രവർത്തനം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും അന്താരാഷ്ട്ര നിലവാരത്തിൽ എത്തിയിട്ടില്ലെന്നും ഇവർ പറഞ്ഞു. വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിലേക്ക് സർവിസുകൾ നടത്തുന്നതിനാവശ്യമായ അനുമതി യാഥാർഥ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാരാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. വിദേശ വിമാനക്കമ്പനികൾക്ക് സർവിസ് നടത്താൻ കഴിയാത്തതിനാൽ മത്സരാധിഷ്ഠിതമായ വിമാന നിരക്കുകൾ കണ്ണൂരിൽ ലഭിക്കുന്നില്ല. ഉയർന്ന നിരക്കിൽ യാത്ര ചെയ്യുന്നതിനുപുറമെ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരുകയും ചെയ്യുന്നതായി കിയാൽ ഷെയർ ഹോൾഡേഴ്സ് അസോസിയേഷൻ ചെയർമാൻ അബ്ദുൽ ഖാദർ പനക്കാട്ട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ചർച്ചകൾ നടത്തി കണ്ണൂരിന്റെ പ്രത്യേക സാഹചര്യങ്ങൾ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിയാൽ മാനേജ്‌മെന്റ് സംവിധാനത്തിന്റെ അവസ്ഥ ചൂണ്ടിക്കാണിക്കുന്ന നിവേദനം മുഖ്യമന്ത്രിക്കും ആഭ്യന്തര-വ്യവസായ-കൃഷി മന്ത്രിമാർക്കും നൽകിയതായും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെ സാഹചര്യങ്ങൾ പഠിക്കാൻ നഷ്‌ടത്തിലോടുന്ന കിയാലിൽനിന്ന് കോടികൾ ചെലവഴിക്കുകയാണ് എം.ഡിയെന്നും ഇവർ പറഞ്ഞു. കാർഗോ കോംപ്ലക്സ് വഴിയുള്ള ചരക്ക് കയറ്റുമതി നടത്തുമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നില്ല.

കാര്യങ്ങൾ നടത്താനുള്ള പ്രാപ്തിയോ കഴിവോ നിലവിലുള്ള എം.ഡിക്കില്ല. കിയാൽ വാർഷിക പൊതുയോഗം ഓൺലൈനായാണ് ചേരുന്നത്. ഇതു അടിയന്തിരമായി അവസാനിപ്പിക്കണം. കമ്പനി ആക്ട് പ്രകാരമുള്ള ഓഡിറ്റിങ് നടക്കുന്നില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന് പരാതി നൽകുമെന്നും അബ്ദുൽ ഖാദർ പനക്കാട്ട് പറഞ്ഞു. വാർത്തസമ്മേളനത്തിൽ സെക്രട്ടറി സി.പി. സലീം, ട്രഷറർ കെ.പി. മോഹനർ, എൻ. ഷൈജു, കെ.പി. അബ്ദുൽ മജീദ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Kannur Airport Shareholders say development is being sabotaged for Kochi lobby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.