മലപ്പുറം: പെരിന്തൽമണ്ണയിൽ യു.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പെരിന്തൽമണ്ണ മുസ്‍ലിം ലീഗ് ഓഫിസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നുഇന്ന് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്. കടകമ്പോളങ്ങൾ അടച്ചിട്ട് സഹകരിക്കാൻ അഭ്യർഥിച്ച യു.ഡി.എഫ് നേതൃത്വം വിദ്യാർഥികളുടെ പരീക്ഷകളെ ഹർത്താൽ ബാധിക്കില്ലെന്നും അറിയിച്ചിരുന്നു.
അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലും സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുത്തുമാണ് ഹർത്താൽ പിൻവലിച്ചത്.
സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് മുസ് ലിം ലീഗ് നേതാവും സ്ഥലം എം.എൽ.എയുമായ നജീബ് കാന്തപുരം, മുൻ മന്ത്രി നാലകത്ത് സൂപ്പി എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. അർധരാത്രി വരെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
ഞായറാഴ്ച വൈകിട്ട് ഒമ്പതരയോടെയാണ് സി.പി.എം പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെയാണ് ലീഗ് ഓഫിസിന് നേരെ കല്ലേറുണ്ടായത്. ലീഗ് ഓഫിസിന്‍റെ ചില്ലുകളും ബോർഡും കല്ലേറിൽ തകർന്നു.
നേരത്തെ, പെരിന്തൽമണ്ണയിലെ സി.പി.എം ഓഫിസിന് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തിന് പിന്നിൽ ലീഗ് ആണെന്നാണ് സി.പി.എം ആരോപണം. ഇതിന് പിന്നാലെ സി.പി.എം പ്രവർത്തകർ പ്രതിഷേധം നടത്തുകയും ലീഗ് ഓഫിസിന് നേരെ ആക്രമണമുണ്ടാകുകയും ചെയ്തത്.
പെരിന്തൽമണ്ണ നഗരസഭയും പുലാമന്തോൾ, ഏലംകുളം, ആലിപ്പറമ്പ്, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പെരിന്തൽമണ്ണ നിയോജക മണ്ഡലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.