തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് ദുഃഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ സന്ദർശിക്കാൻ പോയ ജനപ്രതിനിധികളെ തടയുക, മിഥുന്റെ വീട്ടിലേക്കു പോയ മന്ത്രിമാർ അടക്കമുള്ളവർക്കെതിരെ കരിങ്കൊടി കാണിക്കുക തുടങ്ങിയവയൊക്കെ തീർത്തും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വലിയ മുന്നൊരുക്കങ്ങളോടെയും തയ്യാറെടുപ്പുകളോടും കൂടിയാണ് സർക്കാർ സ്കൂളുകൾ തുറന്നത്. പതിനാലായിരത്തോളം വരുന്ന സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടന്നു. ഇതിനു മുന്നോടിയായി മെയ് 13ന് തന്നെ പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയിരുന്നു. ഈ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് സ്കൂൾ സുരക്ഷാ ഓഡിറ്റ് നടന്നിരിക്കുന്നത്.
എല്ലാ അക്കാദമിക വർഷം തുടങ്ങുന്നതിനു മുമ്പും പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്താറുണ്ട്. ഇതിനെക്കുറിച്ച് ധാരണയില്ലാത്തവരാണ് സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഓൺലൈൻ യോഗം ചേരുകയും സുരക്ഷാ പരിശോധനകൾ വീണ്ടും നടത്തുവാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സർക്കാർ മിഥുന്റെ കുടുംബത്തോട് ഒപ്പമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വീട് നിർമിച്ചു നൽകും. സർക്കാറിന്റെ വിവിധ വകുപ്പുകൾ മിഥുന്റെ കുടുംബത്തിന് ധനസഹായം നൽകുന്നുണ്ട്. മിഥുന്റെ അനിയന് പരീക്ഷാ ഫീസ് അടക്കം ഇളവ് നൽകി പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും പൊതു വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.