‘നിർത്തലാക്കിയ കോഴിക്കോട് പാസഞ്ചർ പുനസ്ഥാപിക്കണം’ -ഡിആർഎമ്മിന് നിവേദനം നൽകി മാറ്റ്പ

തിരൂർ: കോവിഡ് കാലത്ത് നിർത്തലാക്കിയ 06455 പാസഞ്ചർ ട്രെയിൻ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലബാർ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന്‍ (മാറ്റ്പ) ഭാരവാഹികള്‍ പാലക്കാട് ഡിവിഷണൽ റെയില്‍വേ മാനേജറെ കണ്ട് നിവേദനം നല്‍കി. കോവിഡ് കാലത്ത് നിർത്തലാക്കിയ എല്ലാ വണ്ടികളും പുനസ്ഥാപിച്ചെങ്കിലും 06455 ഷൊര്‍ണൂര്‍ - കോഴിക്കോട്, 56664 കോഴിക്കോട് - തൃശൂർ വണ്ടികള്‍ ഇതുവരെയും വന്നില്ല.

വൈകീട്ട് അഞ്ച് മണിക്ക് ശേഷം ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുന്ന നൂറ് കണക്കിന് ദൈനംദിന യാത്രക്കാരാണ് ഇത് മൂലം പ്രയാസത്തിലായത്. ഷൊര്‍ണൂര്‍ -കോഴിക്കോട് ലൈനില്‍ മൂന്ന് മണിക്കൂര്‍ കോറിഡോർ ബ്ലോക്ക് ആണെന്ന് ഇതിന് റെയില്‍വേ കാരണം പറയുന്നുണ്ടെങ്കിലും കോഴിക്കോട് - ഷൊർണൂർ ലൈനില്‍ രണ്ട് മണിക്കൂറിൽ താഴെ മാത്രമാണ് ബ്ലോക്കുള്ളത്.

മലബാറിനോടുള്ള റെയില്‍വേ അവഗണനയിൽ പ്രതിഷേധിച്ചും നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ആഗസ്റ്റ് 16ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നില്പ് സമരം നടത്തിയിരുന്നു.

കോറിഡോർ ബ്ലോക്കിനെ ബാധിക്കാത്ത രീതിയില്‍ ഷൊര്‍ണൂര്‍ - കോഴിക്കോട് പാസഞ്ചർ പുനസ്ഥാപിക്കുക, രാവിലെ കോഴിക്കോട് നിന്ന് തൃശൂരിലേക്കുണ്ടായിരുന്ന 56664 വണ്ടി പുനസ്ഥാപിക്കുക, പാലക്കാട് - കണ്ണൂർ (16611) ട്രെയിൻ ഷൊര്‍ണൂരില്‍ നിന്ന് വൈകുന്നേരം നാല് മണിക്ക് പുറപ്പെടുന്ന വിധത്തിൽ ക്രമീകരിക്കുക, ഉത്തര മലബാറിലേക്ക് പുതിയ പാസ്സഞ്ചർ വണ്ടികൾ അനുവദിക്കുക, എല്ലാ പകൽ വണ്ടികളിലും രണ്ട് ലേഡീസ് കോച്ചുകൾ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

യാത്രക്കാരുടെ പ്രയാസങ്ങളും ആവശ്യങ്ങളും പരിശോധിച്ച് സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിആർഎം മധുകർ റോത് അറിയിച്ചു. ഡിവിഷണൽ റെയില്‍വേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവും മലബാർ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ അബ്ദുറഹ്മാന്‍ വള്ളിക്കുന്ന്, ജനറൽ സെക്രട്ടറി പി.പി. രാമനാഥൻ വേങ്ങേരി, ഓർഗനൈസിങ് സെക്രട്ടറി എം. ഫിറോസ് ഫിസ, ട്രഷറർ കെ.കെ. റസാഖ് ഹാജി തിരൂർ എന്നിവർ ഡി.ആർ.എമ്മിനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.

Tags:    
News Summary - Kozhikode Passenger should be restored - MATPA submits memorandum to DRM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.