പള്ളുരുത്തി: ചെല്ലാനം പഞ്ചായത്ത് പൂർണമായും കണ്ടെയ്ൻമെൻറ് സോണാക്കുകയും ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഭക്ഷണ സാധനങ്ങൾ പോലും കിട്ടാതെ കുതിരക്കൂർ കരി ദ്വീപ് നിവാസികൾ ദുരിതത്തിൽ. ചെല്ലാനം പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ ദ്വീപ്. 55 കുടുംബങ്ങളിലായി ഏതാണ്ട് മുന്നൂറോളം പേർ ദ്വീപിലുണ്ട്. ദ്വീപിൽ ആരും രോഗബാധിതരോ ക്വാറൻറീനിൽ കഴിയുന്നവരോ ഇല്ലെങ്കിലും പഞ്ചായത്ത് മുഴുക്കെ കണ്ടെയ്ൻമെൻറ് സോണാക്കിയതോടെ ദ്വീപും അതിൽ ഉൾപ്പെട്ടു. ദ്വീപിൽ പലചരക്ക് കട മാത്രമേയുള്ളു. ദിവസവും ദ്വീപിനുപുറത്തുനിന്നും സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നാണ് ഉടമ കട നടത്തുന്നത്. ഒരാഴ്ചയായി ലോക്ഡൗൺ ആയതോടെ കടയിലെ സാധനങ്ങൾ തീർന്നു. സാധാരണക്കാർ താമസിക്കുന്ന ദ്വീപായതിനാൽ ആരും അവശ്യ സാധനങ്ങൾ സ്റ്റോക്കും ചെയ്തിട്ടില്ല.
പലചരക്ക് കടയുടമ അവശ്യ സാധനങ്ങൾ വാങ്ങാൻ ലിസ്റ്റുമായി ദ്വീപിന് പുറത്ത് ഇറങ്ങിയതോടെ പൊലീസ് പിടികൂടി പിഴ അടപ്പിച്ചു. കടയിലേക്ക് സാധനങ്ങൾ വാങ്ങുവാനുള്ള ലിസ്റ്റും ദ്വീപിലെ ഏക കടയാണെന്ന വിവരവും പൊലീസിനോട് പറഞ്ഞെങ്കിലും ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. മാനാശ്ശേരി ഭാഗത്തുനിന്നുള്ള പൊലീസ് സംഘം 500 രൂപ പിഴ ഈടാക്കി കടയുടമയെ മടക്കി വിട്ടു. ഇനിയുള്ള ദിവസങ്ങളിൽ എന്തു ചെയ്യുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ദ്വീപ് നിവാസികൾ. കുട്ടികളുടെ കാര്യമോർത്താണ് ഇവർക്ക് വിഷമം.
ദ്വീപിെൻറ ഒരു കരയിൽ കണ്ടെയ്ൻമെൻറ് സോണല്ലാത്ത കൊച്ചി നഗരസഭയുടെ നമ്പ്യാപുരം ഡിവിഷനാണ്. ലോക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇതുവരെ വഞ്ചി തുഴഞ്ഞ് ഈ കരയിലേക്ക് നാട്ടുകാർ പോകാതിരുന്നത്. കുട്ടികൾ പട്ടിണിയായാൽ വഞ്ചി ഇറക്കേണ്ടി വരുമെന്നാണ് ദ്വീപുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.