കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട എ.സി. മൊയ്തീൻ എം.എൽ.എ, കെ. രാധാകൃഷ്ണൻ എം.പി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാറിന്‍റെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് കോടതി. കുറ്റകൃത്യം നടക്കുന്ന സമയത്ത് ഇരുവരും ജനപ്രതിനിധകളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.എം.എൽ.എ കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജനപ്രാതിനിധ്യ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയാണെങ്കിലും കുറ്റകൃത്യത്തിൽ പങ്കാളിയായാൽ വ്യക്തികളുടെ കൂട്ടായ്മ എന്ന നിലയിൽ പാർട്ടിയെ കമ്പനിയായാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കണക്കാക്കുകയെന്ന വാദം കോടതി പരിഗണിച്ചു.
ഇ.ഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലെ 56 മുതൽ 66വരെയും 74 മുതൽ 83 വരെയും പ്രതികൾ അനധികൃത വായ്പയെടുത്തവരാണ്. സാക്ഷിമൊഴികൾക്ക് പുറമെ മാപ്പുസാക്ഷികളുടെ മൊഴികളും പ്രതികൾ സ്വന്തം കൈപ്പടയിൽ എഴുതിയ കുറ്റസമ്മതമൊഴികളും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻറ് ഉൾപ്പടെ രേഖകളും ഇ.ഡി സമർപ്പിച്ചിട്ടുണ്ട്. പി.എം.എൽ.എ കേസിൽ പ്രതികളുടെ കുറ്റസമ്മത മൊഴികൾ അവരോടൊപ്പം വിചാരണ നേരിടുന്ന മറ്റ് പ്രതികൾക്കെതിരെയും തെളിവായി പരിഗണിക്കും.
മുൻ സെക്രട്ടറിയും മാനേജരുമടക്കം പ്രതി ചേർക്കപ്പെട്ട രണ്ട് പേർ മാപ്പു സാക്ഷികളാണ്. കുറ്റകൃത്യത്തിലൂടെ നേടിയ പണം കൈവശമുണ്ടെന്ന ആരോപണം ഉയർന്നാൽ അത് തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതികൾക്കാണ്. പ്രതികളിൽനിന്ന് പണമായും സ്വർണമായും വാഹനമായും വസ്തുവായും മറ്റും കണ്ടുകെട്ടിയ 130 കോടി കരുവന്നൂർ ബാങ്കിന് അവകാശപ്പെടാവുന്നതാണ്. കണ്ടുകെട്ടിയ വസ്തുവകകൾ ബാങ്കിന് വിട്ടുനൽകാൻ ഒരുക്കമാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. ബാങ്കിൽ നടക്കുന്ന ക്രമക്കേടുകളെ കുറിച്ചുള്ള പരാതിയെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തുവന്നത്. തുടക്കത്തില്‍ 108 കോടിയുടെ തട്ടിപ്പായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പിൽ 232 കോടിയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്നാണ് ഇ.ഡി കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.