പോപുലര്‍ ഫ്രണ്ടിന് പരിശീലനം; അഞ്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ടിന് അഗ്നിരക്ഷസേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി ആഭ്യന്തരവകുപ്പ്. എറണാകുളം റീജനല്‍ ഫയര്‍ ഓഫിസര്‍ കെ.കെ. ഷൈജുവിനെയും ജില്ല ഫയര്‍ ഓഫിസര്‍ ജെ.എസ്. ജോഗിയെയും സസ്‌പെന്‍ഡ് ചെയ്തു. ആലുവയിലെ ഫയർ ആൻഡ് െറസ്ക്യൂ ഓഫിസർമാരായ ബി. അനീഷ്, വൈ.എ. രാഹുൽ ദാസ്, എം. സജാദ് എന്നിവരെ ഫയർഫോഴ്സ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും. ഫയർഫോഴ്സ് മേധാവി ബി. സന്ധ്യയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവത്തിലുള്‍പ്പെട്ട അഞ്ച് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടിക്കാണ് ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ ശിപാര്‍ശ ചെയ്തത്. എന്നാൽ മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുക മാത്രം ചെയ്ത മൂന്ന് ഫയര്‍ ആൻഡ് െറസ്ക്യൂ ഓഫിസർമാർക്കെതിരെ നടപടി പാടില്ലെന്ന് കേരള ഫയർ സർവിസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മൂന്നുപേർക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയത്.

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന തീവ്ര മതസ്വഭാവമുള്ള സംഘടനക്ക് ക്ലാസ് നൽകിയ ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാകില്ലെന്നും വേദിയിൽ പ്രത്യേകതരം വേഷവിധാനത്തിലുള്ള ആളുകളെ കണ്ടിട്ടും യൂനിഫോം ധരിച്ച് ക്ലാസെടുത്തത് കടുത്ത അച്ചടക്ക ലംഘനമാണെന്നും ഉത്തരവിൽ പറ‍യുന്നു. മേലില്‍ കൂടിയാലോചനകളില്ലാതെ ഉദ്യോഗസ്ഥരെ പരിശീലനത്തിനയക്കരുതെന്ന് ഫയർഫോഴ്സ് മേധാവി സര്‍ക്കുലറുമിറക്കി. മത-രാഷ്ട്രീയ സംഘടനകള്‍ക്ക് പരിശീലനം നല്‍കുന്നത് ശ്രദ്ധയിൽപെട്ടാല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.

സര്‍ക്കാര്‍ അംഗീകൃത സന്നദ്ധസംഘടനകള്‍, വ്യാപാരി-വ്യവസായി മേഖലയുമായി ബന്ധപ്പെട്ട കൂട്ടായ്മകള്‍, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍, അംഗീകൃത പൊതുജന സേവന പ്രസ്ഥാനങ്ങള്‍ തുടങ്ങിയവക്ക് മാത്രമേ പരിശീലനം നല്‍കാവൂ. അപേക്ഷ ലഭിച്ച് പരിശീലനത്തിന് ആളെ വിട്ടുനല്‍കുന്നതിന് മുമ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Tags:    
News Summary - Training for the Popular Front; Action against Five fire force officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.