തിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം വഴിത്തിരിവിലേക്ക്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തവരിൽനിന്ന് ലഭിച്ച ചില സൂചനകളാണ് പുരോഗതിക്ക് കാരണമായത്. കൃത്യം നിർവഹിച്ചവരിലേക്ക് വിരൽചൂണ്ടുന്ന നിർണായക വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. ഇവരുടെ പങ്ക് കോർത്തിണക്കുന്ന തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
പ്രതികളെന്ന് സംശയിക്കുന്നവർക്ക് കേസിലുള്ള പങ്ക് വ്യക്തമാക്കുന്നതിന് സി.സി.ടി.വി ദൃശ്യങ്ങൾകൂടി പരിശോധിക്കുന്നുണ്ട്. കൃത്യം നിർവഹിച്ച ഭാഗത്ത് സി.സി.ടി.വികളില്ലെങ്കിലും മറ്റ് ചില മേഖലകളിൽനിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് കൃത്യം നിർവഹിച്ചവരെ ഉറപ്പ് വരുത്താനാണ് ശ്രമം. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തവർക്ക് പുറമെ മറ്റ് ചിലരെക്കൂടി പൊലീസ് ശനിയാഴ്ച പിടികൂടിയിട്ടുണ്ട്. നേരത്തെ ചോദ്യം ചെയ്തവരും ഇവരും നൽകിയ മൊഴികളിലെ വൈരുധ്യമാണ് ചില സൂചനകളിലേക്ക് വെളിച്ചം വീശുന്നത്.
കൊല നടത്തിയവരെ കൃത്യമായി തിരിച്ചറിയാനാണ് പൊലീസ് ഇപ്പോൾ ശ്രമിക്കുന്നത്. മുൻകാലങ്ങളിൽ ഇത്തരം കേസുകളിലുൾപ്പെട്ടവരെയും തേടുന്നുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് ആരും കസ്റ്റഡിയിലില്ലെന്നാണ് പൊലീസ് ഭാഷ്യം. എല്ലാവരെയും ചോദ്യം ചെയ്ത് വിട്ടയച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.