'ഭൂമികുലുക്കമാണെന്നാണ് കരുതിയത്, ജനൽച്ചില്ലുകൾ വരെ പൊട്ടി'; നാട് നടുങ്ങി, ഭൂമി വിറച്ചു, മുണ്ടത്തിക്കോട്ടെ വയൽവരമ്പുകളിൽ ചിതറിയത് മനുഷ്യജീവനുകൾ...

തൃശ്ശൂർ : പൂരപ്പെരുമയുടെ വിസ്മയമൊരുക്കാൻ വെടിക്കെട്ടുപുരയിൽ കരിമരുന്നിന് തീപിടിച്ച് തുടങ്ങിയപ്പോൾ ആദ്യം കേട്ടത് ഒരു വൻ ഭൂമികുലുക്കം പോലെയുള്ള മുഴക്കം. പിന്നെ കണ്ടത് ആകാശത്തോളമുയരുന്ന കരിമ്പുകയും ചിതറിത്തെറിക്കുന്ന ശരീരഭാഗങ്ങളുമാണ്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ടുപുരയിലുണ്ടായ ദുരന്തം ഒരു നാടിനെയാകെ വിറങ്ങലിപ്പിച്ചു കളഞ്ഞു. ആറ് മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യ ഇനിയും ഉയരുമെന്ന ഭീതിയിലാണ് പ്രദേശം.

'ആദ്യം കരുതിയത് ഭൂമികുലുക്കമാണെന്നാണ്. സ്ഥലത്തേക്ക് അടുക്കാൻ പോലും പറ്റാത്ത അത്രയും തീയും പുകയുമായിരുന്നു. വീടുകളിലെ ജനൽച്ചില്ലുകൾ വരെ തകർന്നുപോയി' പ്രദേശവാസി വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു. തൃശ്ശൂരിനെ വിറപ്പിച്ച സ്ഫോടനത്തിന്റെ ആഘാതം കിലോമീറ്ററുകൾക്കപ്പുറം അനുഭവപ്പെട്ടു. വഴിയിലൂടെ പോയ വാഹനങ്ങൾ പോലും സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ കുലുങ്ങി പോയി.

മുണ്ടത്തിക്കോട് വയലിന്റെ നടുവിൽ ഒരു ദ്വീപ് പോലെയാണ് വെടിക്കെട്ട് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അപകടസമയത്ത് ഏകദേശം 40ഓളം പേർ അവിടെ ജോലിയുണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്. എന്നാൽ പാടത്തിന് നടുവിലായതിനാൽ ഫയർഫോഴ്സിനോ ആംബുലൻസിനോ അവിടേക്ക് നേരിട്ട് എത്താൻ സാധിച്ചില്ല. ഒരു മണിക്കൂർ കഴിഞ്ഞിട്ടും തീ നിയന്ത്രണവിധേയമായിരുന്നില്ല. ഇടതടവില്ലാതെ നടന്ന തുടർച്ചയായ സ്ഫോടനങ്ങളും ആർത്തനാദങ്ങളും കണ്ട് നിസ്സഹായരായി നോക്കിനിൽക്കാനേ നാട്ടുകാർക്ക് സാധിച്ചുള്ളൂ.

വയലിലൂടെ ഓടിയെത്തിയ രക്ഷാപ്രവർത്തകർ കണ്ടത് ഹൃദയഭേദകമായ കാഴ്ചകളാണ്. ചിതറിത്തെറിച്ച മാംസക്കഷ്ണങ്ങളും കൈകാലുകളും പാടത്തും പരിസരത്തെ വീടുകളുടെ മുകളിലും വീണുകിടക്കുന്നു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂരലഹരിയിലേക്ക് ഉണരേണ്ടിയിരുന്ന തൃശൂർ ഇന്ന് മൂകമാണ്. വാനിൽ വർണ്ണവിസ്മയം തീർക്കേണ്ടിയിരുന്ന അമിട്ടുകൾ സ്വന്തം ജീവനെടുത്ത ദുരന്തത്തിന്റെ കറുത്ത പുക ഉയരുന്ന മുണ്ടത്തിക്കോട് ഇപ്പോൾ പ്രാർത്ഥനയിലാണ്.

Tags:    
News Summary - Thrissur Shaken: 6 Dead as Massive Explosion Rips Through Pooram Fireworks Unit; Body Parts Scattered in Nearby Fields

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.