ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. ഇത് സംബന്ധിച്ച് ഇന്ന് നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകാന്‍ തോമസ് ചാണ്ടിയുടെ ബന്ധുവിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. നികത്തിയെടുത്ത പാർക്കിങ് ഗ്രൗണ്ട് തങ്ങളുടെ ഉടമസ്ഥതയല്ലെന്നാണ് റോസോർട്ട് അധികൃതരുടെ വാദം. ഇതുസംബന്ധിച്ച രേഖകൾ തങ്ങൾ ഹാജരാക്കുമെന്നാണ് കരുതുന്നത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് നിലം നികത്തല്‍ സംബന്ധിച്ചു രേഖകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് പ്രതിനിധികള്‍ ഇന്നുവരെ സമയം ചോദിച്ചിരുന്നു.
കലക്ടര്‍ ടി.വി.അനുപമയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം ലേക്ക് പാലസിനു സമീപം പരിശോധന നടത്തിയിരുന്നു. ദേശീയ ജലപാത ആഴം കൂട്ടുന്നതിന്‍റെ ഭാഗമായി ഖനനം ചെയ്ത മണ്ണ് റിസോര്‍ട്ട് ഉടമകളുമായി ബന്ധമുള്ള വ്യക്തിയുടെ പാടശേഖരത്തില്‍ നിക്ഷേപിച്ചു എന്നാണ് ആക്ഷേപം.
ജലവിഭവ വകുപ്പ് അമിതവില നിശ്ചയിച്ചതിനെ തുടര്‍ന്നു മണ്ണ് പാടശേഖരത്തില്‍ത്തന്നെ കിടക്കുകയാണ്. പരോക്ഷമായി പാടശേഖരം നികത്താനാണ് ഈ രീതിയില്‍ നീക്കം നടത്തിയതെന്ന ആരോപണത്തെ തുടര്‍ന്നാണു കലക്ടര്‍ ഇവിടെ പരിശോധന നടത്തിയത്. പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ഉടമസ്ഥനെ കണ്ടെത്താനായി റവന്യു വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.