കോട്ടയം: ഉമ്മൻചാണ്ടിക്കെതിരായ മോശം പരാമർശത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗണേഷ് കുമാർ ഇപ്പോഴും ഉമ്മൻചാണ്ടിയെ വേട്ടയാടുകയാണെന്ന് തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഗണേഷ് കുമാറിന്‍റെ എല്ലാ കഥയും ആറിയാവുന്ന ആളാണ് താനെന്നും പറയേണ്ടി വന്നാൽ മുഴുവൻ പറയേണ്ടി വരുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. ഉമ്മൻചാണ്ടിയെ വീണ്ടും വലിച്ചിഴക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഗണേഷ് കുമാറിന് മറുപടി പറയാത്തതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
'യഥാർഥത്തിൽ ഇതൊക്കെ നീതിയാണോ? ഗണേഷിന്‍റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാൻ. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അതെല്ലാം അറിയാവുന്ന ആൾ ഞാൻ മാത്രമായിരിക്കും. ഇതിന്‍റെ ഉൾക്കഥകൾ എല്ലാം എനിക്കറിയാം. ഗണേഷ് കുമാറിന് എന്ത് ഗുണം കിട്ടാനാണ് ഉമ്മൻചാണ്ടിയെ വേട്ടയാടുന്നത്' -തിരുവഞ്ചൂർ ചോദിച്ചു.
മരണശേഷവും ഉമ്മൻചാണ്ടിയെ വേട്ടയാടുന്നത് എന്തിനാണ്?. ഉമ്മൻചാണ്ടിയെ മുമ്പ് എത്രത്തോളം വേട്ടയാടിയെന്ന് പൊതുസമൂഹത്തിന് അറിയാം. കല്ലറയിൽ പോസ്റ്റർ വെച്ച് ഉമ്മൻചാണ്ടിയെ അപമാനിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
പത്തനാപുരത്ത് നടന്ന പൊതുപരിപാടിയിലാണ് കെ.ബി. ഗണേഷ് കുമാറിനെതിരെ ചാണ്ടി ഉമ്മൻ എം.എൽ.എ ആദ്യം ആരോപണം ഉന്നയിച്ചത്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഗണേഷ് കുമാറാണ് എന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ ആരോപണം. സോളാർ കേസിലെ പരാതിക്കാരിയുടെ 18 പേജുള്ള പരാതി 24 പേജ് ആക്കിയതിന് പിന്നിൽ ഗണേഷ് കുമാർ ആണ്. ഇന്നും ഈ വിഷയത്തിൽ കൊട്ടാരക്കര കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഒരിക്കൽ നീതി ലഭിക്കുമെന്നാണ് വിശ്വാസം. ഉമ്മൻചാണ്ടി നീതിക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ സിഡി തേടി ഗണേഷ് കുമാർ കോയമ്പത്തൂരിലേക്കും തമിഴ്നാട്ടിലേക്കും യാത്ര ചെയ്തു. എന്നിട്ട് സിഡി കിട്ടിയോ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. ആർ. ബാലകൃഷ്ണപിള്ളയുമായി ഉമ്മൻചാണ്ടിക്ക് അടുത്ത ബന്ധമായിരുന്നു. പക്ഷെ, ഗണേഷ് കുമാറിൽ നിന്ന് ഇതുപോലുള്ള നീച പ്രവൃത്തികളാണ് ഉണ്ടായതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.
ചാണ്ടി ഉമ്മന്‍റെ ആരോപണത്തോട് പ്രതികരിച്ച ഗണേഷ് കുമാർ, തന്‍റെ കുടുംബം തകർക്കാനും മക്കളെ വേർപിരിക്കാനും ഉമ്മൻചാണ്ടി ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ചു. കുടുംബ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് ചതിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ ഇത് പറഞ്ഞില്ല. അന്ന് അദ്ദേഹത്തിന് അനുകൂലമായി സി.ബി.ഐക്ക് മൊഴി നൽകി. മുമ്പ് മന്ത്രിസ്ഥാനത്ത് നിന്ന് മാറിയപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്നും ഉമ്മൻചാണ്ടി കാണിച്ചത് വലിയ ദ്രോഹമാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.