പ്രിയദർശിനിയുടെ ആദ്യ രൂപം, തൃപ്രങ്ങോട് പഞ്ചായത്തിലെ ഗ്രാമവണ്ടി സർവിസ് അവസാനിപ്പിച്ചു

തിരൂർ: സംസ്ഥാനത്ത് ആദ്യമായി സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യയാത്ര ഏർപ്പെടുത്തിയ തൃപ്രങ്ങോട് പഞ്ചായത്തിലെ ഗ്രാമവണ്ടി സർവിസ് അവസാനിപ്പിച്ചു. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് ബോർഡ് യോഗത്തിലാണ് പദ്ധതി നിർത്തിവെക്കാൻ തീരുമാനിച്ചത്. 2025 ഫെബ്രുവരി 22നാണ് ബസ് സർവിസ് ആരംഭിച്ചത്. ബജറ്റിൽ 10 ലക്ഷം വകയിരുത്തി തുടങ്ങിയ പദ്ധതിക്ക് കെ.എസ്.ആർ.ടി.സി ബസ് വിട്ടുനൽകുകയായിരുന്നു. പദ്ധതി പ്രകാരം സ്ത്രീകളുടെയും കുട്ടികളുടെയും ടിക്കറ്റ് തുക പഞ്ചായത്ത് കെ.എസ്.ആർ.ടി.സിക്ക് നൽകുകയാണ് ചെയ്തിരുന്നത്. നിലവിൽ സംസ്ഥാനത്ത് സർവിസ് നടത്തുന്ന പ്രിയദർശിനി പദ്ധതിയുടെ ആദ്യ രൂപമായിരുന്നു ഗ്രാമവണ്ടി.

ഇന്ധനച്ചെലവും ദിവസവും 4,500 രൂപയുമാണ് പഞ്ചായത്ത് നൽകിയിരുന്നത്. എന്നാൽ, സർക്കാർ പ്രിയദർശിനി സർവിസ് ആരംഭിച്ചത് കണക്കിലെടുത്ത് ഇതുവരെ നൽകിയിരുന്ന തുക ഇനി നൽകാനാവില്ലെന്ന് പഞ്ചായത്ത് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസറെ അറിയിച്ചു. ഇത് ആകെ കലക്ഷനെ ബാധിക്കുമെന്നതിനാൽ ട്രാൻസ്പോർട്ട് ഓഫിസർ തുക അനുവദിക്കണമെന്ന് തിരികെ കത്തയച്ചു. ഇതോടെ കഴിഞ്ഞദിവസം പഞ്ചായത്ത് ബോർഡ് സർവിസ് അവസാനിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. മാസം 1.6 ലക്ഷം രൂപയോളം പദ്ധതിക്കായി ചെലവിടേണ്ട സ്ഥിതിയാണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

അതേസമയം, കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്രയായിട്ടുപോലും യാത്രക്കാരുടെ എണ്ണത്തിൽ ആനുപാതികമായ വർധനവില്ല. പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി ലഭിച്ചിട്ടില്ലെന്നും ഭരണസമിതി ചൂണ്ടിക്കാട്ടുന്നു. വിഷയം പഠിക്കുന്നതിന് ഉപസമിതിയെ നിയമിച്ചിട്ടുമുണ്ട്. എന്നാൽ, ഗ്രാമവണ്ടി നിർത്തിവെക്കുന്നതിനെതിരെ പ്രതിപക്ഷാംഗങ്ങൾ രംഗത്തുവന്നിട്ടുണ്ട്. ഒരു കാരണവുമില്ലാതെയാണ് സർവിസ് നിർത്തലാക്കുന്നതെന്നാണ് എൽ.ഡി.എഫ് അംഗങ്ങൾ പറയുന്നത്. തങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് യു.ഡി.എഫ് ഭരണസമിതി യോഗത്തിൽ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.

Tags:    
News Summary - Priyadarshini's first appearance, Gramavandi service in Triprangode Panchayat terminated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.