കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് എസ്.ഐ.ടിക്ക് ഹൈകോടതി നിർദേശം. നാഷനൽ മെറ്റലർജിക്കൽ ലാബിൽ നിന്നും വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നിന്നും ലഭിച്ച ശാസ്ത്രീയ പരിശോധനാ ഫലങ്ങളിലൂടെ പ്രതികൾ കുറ്റകൃത്യം നടത്തിയ രീതി വ്യക്തമായിട്ടുണ്ടെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കോടതി നിർദേശം നൽകിയത്. കേസ് സെപ്റ്റംബർ മൂന്നിന് വീണ്ടും പരിഗണിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും പ്രതിയാക്കി എസ്.ഐ.ടി നേരത്തെ ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 2019ൽ സ്വർണം പൂശിയ ദ്വാരപാലക പാളികളിൽ രാസവസ്തുക്കൾ ഉപയോഗിച്ച് മാറ്റിയ ശേഷം കുറഞ്ഞ അളവിൽ മാത്രം സ്വർണം പൂശി തിരികെ വെച്ചതായാണ് കണ്ടെത്തൽ. ഈ ക്രമക്കേട് മറച്ചുവെക്കാൻ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയതായും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.
സ്പോൺസറും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് വർഷങ്ങൾ നീണ്ട പദ്ധതിയിലൂടെയാണ് ദേവസ്വത്തിന്‍റെ ചട്ടങ്ങൾ ലംഘിച്ച് ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയതെന്ന് എസ്.ഐ.ടി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.