കോഴിക്കോട്: പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് വിവാദത്തിൽ പാർട്ടി ഇടപെട്ടു. വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്റർ കെ.ആർ. അജയനോട് വിശദീകരണം തേടി നോട്ടീസ് നൽകി. 'കള്ളൻ വിജയൻ' എന്ന തലക്കെട്ട് മാറ്റാത്തതിനാണ് നോട്ടീസ് നൽകിയത്. കൂടാതെ, വിഷയം മാധ്യമങ്ങളെ അറിയിച്ചതിലും വിശദീകരണം നൽകണം. നാല് മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. ‘വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം’ എന്ന തലക്കെട്ടിലുള്ള വി.എസ്. അനുസ്മരണക്കുറിപ്പും, ‘കള്ളൻ വിജയൻ’ എന്ന പേരിലുള്ള നാടകനിരൂപണവും അടങ്ങിയ വാരാന്തപ്പതിപ്പ് ദേശാഭിമാനി ഇന്നലെ വിതരണം ചെയ്തിരുന്നില്ല. പിന്നീട് 'കള്ളൻ വിജയൻ' എന്ന നാടകനിരൂപണം ഒഴിവാക്കി, വി.എസിന്റെ ഓർമക്കുറിപ്പ് മാത്രമടങ്ങുന്ന വാരാന്തപ്പതിപ്പാണ് ഇന്ന് ദേശാഭിമാനി പുറത്തിറക്കിയത്.
വാരാന്തപ്പതിപ്പിന്റെ വിതരണം മുടങ്ങിയത് വലിയ വിവാദമായിരുന്നു. വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികം 21-നാണെന്നിരിക്കെ, അതിനു മുന്നോടിയായി പ്രസിദ്ധീകരിക്കാനിരുന്ന ഓർമക്കുറിപ്പടങ്ങിയ വാരാന്തപ്പതിപ്പ് പാർട്ടി മുഖപത്രം വിതരണം ചെയ്യാതിരുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കി. ഇതിനു പിന്നാലെയാണ് പാർട്ടി ന്യൂസ് എഡിറ്ററിൽ നിന്ന് വിശദീകരണം തേടിയത്.
‘കള്ളൻ വിജയൻ’ എന്ന പേരിലുള്ള നാടകനിരൂപണം ഉൾപ്പെട്ടതാണ് അവസാന നിമിഷം വാരാന്തപ്പതിപ്പ് പിൻവലിക്കാൻ കാരണമെന്നാണ് വിവരം. വാരാന്തപ്പതിപ്പ് പൂർണമായി അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്ന് മാനേജ്‌മെന്റ് അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്ന് പത്രത്തിൽ അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. വി.എസ്. അച്യുതാനന്ദന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമക്കുറിപ്പായിരുന്നു ഈ വാരാന്തപ്പതിപ്പിൽ ഉണ്ടായിരുന്നത്.
എന്നാൽ, ദേശാഭിമാനിയിൽ വാരാന്തപ്പതിപ്പ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നതെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ പ്രതികരണം. "നമ്മളോടൊപ്പം ഇല്ലാത്ത വി.എസിനെ അടിസ്ഥാനമില്ലാത്ത കാര്യങ്ങളിൽ വലിച്ചിഴക്കരുത്. 21-ലെ പത്രത്തിൽ വി.എസിനെ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക പേജ് തന്നെ ഉണ്ടാകും," എന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റർ കൂടിയായ സ്വരാജ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.