ഒടുവില്‍ അവര്‍ സ്വന്തം കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്തു

കൊട്ടിയം: നൊന്തുപ്രസവിച്ചെങ്കിലും അഞ്ചുമാസം പോറ്റമ്മമാരാവാനായിരുന്നു റംസിയുടെയും ജസീറയുടെയും വിധി. കഴിഞ്ഞദിവസമാണ് ഇരുവരും സ്വന്തം കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്തത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞുങ്ങള്‍ക്ക് സ്വന്തം അമ്മമാരുടെ സാന്ത്വനം നഷ്ടമാക്കിയത്. മാതാപിതാക്കള്‍ക്ക് അവരവരുടെ കുഞ്ഞുങ്ങളെ തിരിച്ചറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് വേണ്ടിവന്നു. വീഴ്ച കാട്ടിയ ആശുപത്രി അധികൃതര്‍ക്കെതിരെ ഇരുകൂട്ടരും നിയമനടപടി തുടങ്ങി.

മയ്യനാട് ആക്കോലില്‍ മുളക്കവിള തെക്കതില്‍ അനീഷ്-റംസി ദമ്പതികളുടെ കുഞ്ഞും ഉമയനല്ലൂര്‍ മൈലാപ്പൂര് തൈക്കാവ് മുക്കിനടുത്ത് കുന്നുവിളവീട്ടില്‍ നൗഷാദ്-ജസീറ ദമ്പതികളുടെ കുഞ്ഞുമാണ് പ്രസവസമയത്ത് പരസ്പരം മാറിയത്. കഴിഞ്ഞ ആഗസ്റ്റ് 22ന് മേവറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഇരുവരുടെയും പ്രസവം അടുത്തടുത്ത സമയങ്ങളിലായിരുന്നു. പ്രസവവിവരം പുറത്തുനിന്ന ബന്ധുക്കളെ ആശുപത്രി ജീവനക്കാര്‍ അറിയിക്കുകയും കുഞ്ഞുങ്ങളെ പുതക്കാന്‍ ടൗവല്‍ ആവശ്യപ്പെടുകയും ചെയ്തു. ഇരുവരുടെയും ബന്ധുക്കള്‍ ടൗവല്‍ വാങ്ങി നല്‍കി. കുട്ടികളെ പുറത്ത് കൊണ്ടുവന്നപ്പോള്‍ റംസിയുടെ ബന്ധുക്കള്‍ നല്‍കിയ ടൗവലിലായിരുന്നില്ല കുഞ്ഞിനെ വെച്ചിരുന്നത്. കുഞ്ഞിന്‍െറ കൈയില്‍ പേരെഴുതിയ ടാഗും ഉണ്ടായിരുന്നില്ല. ഇത് ബന്ധുക്കളില്‍ സംശയമുണ്ടാക്കി. ഇതേസമയം ജസീറയുടെ കുഞ്ഞിനെയും ബന്ധുക്കളെ കാണിക്കാന്‍ പുറത്തുകൊണ്ടുവന്നു. അതിനെ പുതപ്പിച്ചിരുന്നത് റംസിയുടെ കുഞ്ഞിന് നല്‍കിയ ടൗവലായിരുന്നു. ആ കുഞ്ഞിന്‍െറ കൈയില്‍ റംസിയുടെ പേര് എഴുതിയ ടാഗ് കെട്ടിയിട്ടുണ്ടായിരുന്നെന്നും റംസിയുടെ ബന്ധുക്കള്‍ പറയുന്നു. വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ലത്രെ. 26ന് ഡിസ്ചാര്‍ജ് ചെയ്യുകയും ഇരുവരും കുഞ്ഞുങ്ങളുമായി ആശുപത്രി വിടുകയും ചെയ്തു.

ഡിസംബര്‍ 20ന് കുത്തിവെപ്പ് എടുക്കാന്‍ റംസിയുടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിയുടെ രക്തഗ്രൂപ് എ പോസിറ്റിവാണെന്ന് കണ്ടത്തെി. മാതാപിതാക്കളുടെ രക്തഗ്രൂപ്പുമായി ബന്ധപ്പെടുത്തുമ്പോള്‍ ഈ ഗ്രൂപ് വരാന്‍ സാധ്യതയില്ളെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന് കുട്ടികള്‍ മാറിയതാണോ എന്ന് ആശുപത്രി അധികൃതരോട് ആരാഞ്ഞെങ്കിലും അവര്‍ പ്രതികരിച്ചില്ല. തുടര്‍ന്നാണ് കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയുമായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നിലത്തെിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആശുപത്രി അധികൃതരെ വിളിച്ചുവരുത്തി കുട്ടികളുടെയും മാതാപിതാക്കളുടെയും ഡി.എന്‍.എ പരിശോധന നടത്തി തീര്‍പ്പ് കല്‍പിക്കാന്‍ നിര്‍ദേശിച്ചു. ഹൈദരാബാദില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് കുട്ടികള്‍ മാറിയത് സ്ഥിരീകരിച്ചത്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ജനുവരി 30ലെ തീരുമാനപ്രകാരം കുട്ടികളെ കൈമാറി. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് കുട്ടികള്‍ക്ക് മാതാപിതാക്കളോടൊപ്പം ജീവിക്കാനുള്ള സ്വാഭാവിക അവകാശം നിഷേധിക്കുന്ന സ്ഥിതി ഉണ്ടാക്കിയതെന്ന് ബോധ്യപ്പെട്ടതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവില്‍ പറയുന്നു.

പേരുകള്‍ മാറ്റാതെ മാതാപിതാക്കള്‍
കൊട്ടിയം: കുട്ടികളെ മാറി ലഭിച്ചെങ്കിലും പോറ്റിയവര്‍ ഇട്ട പേര് മാറ്റാന്‍ മാതാപിതാക്കള്‍ തയാറായില്ല. ജസീറയും നൗഷാദും കുട്ടിക്ക് ഹാബിത് റഹ്മാന്‍ എന്ന് പേരിട്ടപ്പോള്‍ അനീഷും റംസിയും മകന് മുഹമ്മദ് റംസാന്‍ എന്നാണ് പേരിട്ടത്. ഭാവിയിലും ആ പേരുകള്‍ മതിയെന്നാണ് ഇരുമാതാപിതാക്കളുടെയും തീരുമാനം. നിയമ നടപടിക്ക് ഉമ്മമാര്‍ കൊല്ലത്തെ അഭിഭാഷകന്‍െറ ഓഫിസില്‍ എത്തിയപ്പോള്‍ അഞ്ചുമാസം ഓമനിച്ച കുഞ്ഞുങ്ങളെ ചുംബനങ്ങള്‍ കൊണ്ട് പൊതിയുന്നുണ്ടായിരുന്നു. വീഴ്ച ചൂണ്ടിക്കാട്ടിയിട്ടും തിരുത്താന്‍ തയാറാകാത്ത ആശുപത്രി അധികൃതര്‍ക്കെതിരെ റംസി സംസ്ഥാന ഉപഭോക്തൃ കമീഷന്‍, ബാലാവകാശ കമീഷന്‍, മുഖ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമീഷന്‍, ആരോഗ്യ മന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. 

 

Tags:    
News Summary - they get their own child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.