കൊല്ലം: കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണ ജോർജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തെ അപലപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മന്ത്രിക്ക് നേരെയുണ്ടായത് കടന്നാക്രമണമാണെന്നും നേരത്തെ മന്ത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വച്ചിരുന്നെന്നും ഇതിലൂടെ കൊല്ലുക എന്നുതന്നെയാണ് അവർ ഉന്നം വയ്ക്കുന്നതെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
'യു.ഡി.എഫിന്‍റെതായാലും എൽ.ഡി.എഫിന്‍റേതായാലും കേരള രാഷ്ട്രീയചരിത്രത്തിൽ ഇന്നേ വരെ ഒരു വനിതാ മന്ത്രിക്കെതിരായി കടന്നാക്രമണം ഉണ്ടായിട്ടില്ല. ഇത് ആസൂത്രിതമായ പദ്ധതിയുടെ ഭാഗമാണ്. ഒരു ഭാഗത്ത് ബി.ജെ.പിക്കാരുടെ പ്രതിഷേധം ഉണ്ടായിരുന്നു. യൂത്ത് കോൺഗ്രസും കെഎസ്.യുവും ഉണ്ടായിരുന്നു.
അവരാണ് കടന്നുകയറി വലിയരീതിയിലുള്ള ആക്രമണം നടത്തിയത്. കെ.എസ്.യുക്കാർ വീണ ജോർജിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വച്ചിരുന്നു. കൊല്ലുക എന്ന്തന്നെയാണ് അവർ ഉന്നം വയ്ക്കുന്നത്. അതിക്രൂരമായ ഈ കടന്നാക്രമണത്തെ കേരളീയ സമൂഹം ഒറ്റക്കെട്ടായി എതിർക്കുമെന്നതിൽ സംശയമില്ല' - അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ അറിവോടെയാണ് ആക്രമണമെന്നും കേരളത്തിലുടനീളം പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.