കലാകാരന്മാര്‍ക്ക് സ്വതന്ത്രമായി കലാപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഇന്ത്യയില്‍ ഇല്ല -എന്‍.എസ്. മാധവന്‍

തൃശൂർ: കലാകാരന്മാര്‍ക്ക് സ്വതന്ത്രമായി കലാപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഇന്ത്യയില്‍ ഇല്ലെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. കേരള സംഗീത നാടക അക്കാദമിയുടെ 66ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രത്തെ പുനര്‍നിര്‍മ്മിച്ച് ഒരു ഏകശിലാസമൂഹം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനായി വലതുപക്ഷ കക്ഷികള്‍ ജനങ്ങളുടെ വിനോദോപാധികളായ സാഹിത്യം, നാടകം, സിനിമ എന്നിവയെയാണ് കൂടുതലായി ഉപയോഗിക്കുന്നത്. എസ്. ഹരീഷിനെ പോലുള്ള എഴുത്തുകാര്‍ക്ക് സ്വതന്ത്രമായി എഴുതാനുള്ള അവകാശം നിഷേധിക്കുന്നതും ടി.എം കൃഷ്ണയെ പോലെ നിലപാടുള്ള സംഗീതജ്ഞരെ തുടര്‍ച്ചയായി ആക്രമിക്കുന്നതും ഇതിന്റെ തുടര്‍ച്ചയാണ്. ഇത്തരം സന്ദര്‍ഭത്തില്‍ സഹൃദയര്‍ക്കും കലാകാരന്മാര്‍ക്കുമുള്ള പച്ചത്തുരുത്തുകളാണ് അക്കാദമികളെന്ന് എന്‍.എസ്. മാധവന്‍ പറഞ്ഞു.

കെ.ടി. മുഹമ്മദ് തിയേറ്ററില്‍ നടന്ന പരിപാടിയില്‍ അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം വൈസ്ചാന്‍സലര്‍ പ്രഫ. ബി. അനന്തകൃഷ്ണന്‍ മുഖ്യാതിഥിയായി. പ്രശസ്ത നാടകകൃത്തും കേരള സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സി.എല്‍. ജോസിനെ ചടങ്ങില്‍ ആദരിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രഫ. സി.പി അബൂബക്കര്‍, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും അക്കാദമി നിര്‍വ്വാഹക സമിതി അംഗം രേണു രാമനാഥ് നന്ദിയും പറഞ്ഞു. ഉസ്താദ് അഷറഫ് ഹൈദ്രോസും സോഹിനി കാരന്തും ചേര്‍ന്ന് അവതരിപ്പിച്ച സൂഫി കഥക് അരങ്ങേറി.

Tags:    
News Summary - There is no situation in India where artists can do their art freely says NS Madhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.