കോഴിക്കോട് : സാമൂഹിക ക്ഷേമ പെൻഷൻ തട്ടിപ്പിന് പിന്നാലെ മലപ്പുറം ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിലെ നികുതി നിർണയ രജിസ്റ്ററിലും അട്ടിമറിയെന്ന് ധനകാര്യ റിപ്പോർട്ട്. ഗ്രാമ പഞ്ചായത്തിൽ നിന്നും കെട്ടിടനമ്പർ ലഭിച്ച ശേഷം പഞ്ചായത്തിനെ അറിയിക്കാതെ വീടുകൾക്ക് പലരും മാറ്റങ്ങൾ വരുത്തിയതായി പരിശോധനയിൽ കണ്ടെത്തി.
ഇതുവഴി ഗ്രാമ പഞ്ചായത്തിനു വലിയ ധനനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത് ഈടാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്വയംഭരണ നൽകണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. ഗ്രാമ പഞ്ചായത്തോ സർക്കാറോ അറിയാതെയാണ് പല വീടുകൾക്കും മാറ്റങ്ങൾ വരുത്തിയത്. നികുതിയിനത്തിൽ റവന്യൂ വകുപ്പു വഴി സർക്കാറിലേക്ക് ലഭിക്കേണ്ടിയിരുന്ന നികുതി വരുമാനം നഷ്ടപ്പെട്ടു.
ചേലേമ്പ്ര ഗ്രാമ പഞ്ചാത്തിലെ സാമൂഹ്യ സുരക്ഷാ ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയുടെ ഭാഗമായിട്ടാണ് ഏതാനും വീടുകളിൽ സന്ദർശനം നടത്തിയത്. അപ്പോഴാണ് വീടുകളുടെ അധിക നിർമാണം കണ്ടെത്തയത്. പല ഗുണഭോക്താക്കളും താമസിക്കുന്ന വീടുകൾ 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർമുള്ളതായി വീടുകളിലാണ്. ഇത്തരം വീടുകളുടെ വിസ്തീർണം അളന്നു തിട്ടപ്പെടുത്തുന്നതിന് സെക്രട്ടറിക്ക് നിർദേശം നൽകി.
തുടർന്ന് സെക്രട്ടറി ലഭ്യമാക്കിയ വസ്തുതകൾ പ്രകാരം പല വീടുകൾക്കും പഞ്ചായത്തിലെ വസ്തു നികുതി നിർണയ രജിസ്റ്ററിൽ ഉള്ളതിനെക്കാൾ വിസ്തീർണം കൂടുതലാണെന്ന് വ്യക്തമായി. ഫീൽഡ് പരിശോധനയിൽ സംശയം തോന്നിയ എട്ട് വീടുകളുടെ വിസ്തീർണം ആണ് പരിശോധിച്ചത്. അതിൽ നാലു വീടുകളുടെ വിസ്തീർണവും ഗ്രാമപഞ്ചായത്ത് രേഖകളിലുള്ളതിനെക്കാൾ വലിയ അളവിൽ മാറ്റം വരുത്തിയിട്ടുണ്ട്. കുടുക്കിൽ ചെമ്പാട്ട് അലവി, മൊയ്തീൻ നാടകശ്ശേരി, പല്ലവി നാരായണൻ നായർ, പടിഞ്ഞാറെ കോട്ടായി ബിച്ചിക്കോയ എന്നിവരുടെ വീടികുളിലാണ് വലിയ വിസ്തീർണം കണ്ടെത്തിയത്.
ഗ്രാമ പഞ്ചായത്തിൽ നിന്നും കെട്ടിടനമ്പർ ലഭിച്ച ശേഷം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാതെയാണ് വീടുകൾക്ക് കൂട്ടിച്ചേർക്കലുകൾ വരുത്തിയത്. ചിലയിടത്ത് താമസിക്കുന്ന വീട് പൊളിച്ച പുതിയത് പണിയുമ്പോൾ പഴയ വീടിൻറെ നമ്പർ തന്നെ ഉപയോഗിക്കുന്നു. ഇത്തരം മാറ്റങ്ങൾ ഗ്രാമപഞ്ചായത്ത് അറിയുന്നില്ല. ഇത് തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്നു.
ഈ വീടുകൾക്ക് അനധികൃതമായി നിർമാണപ്രവർത്തികൾ നടത്തിയതിലൂടെ ഗ്രാമ പഞ്ചായത്തിനും സർക്കാറിനും വന്ന നഷ്ടം ഈടാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.