പനമരം: മൂന്നു ദിവസമായി പനമരം ഓടക്കൊല്ലിയിൽ ഭീതി പരത്തിയ പുലി ചത്തു. ഓടക്കൊല്ലിയിൽനിന്നും രാവിലെ വനംവകുപ്പ് വല ഉപയോഗിച്ച് പുലിയെ പിടികൂടുകയായിരുന്നു. തുടർന്ന് കുപ്പാടിയിലെ മൃഗപരിചരണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്. ബുധനാഴ്ച പുലർച്ചെ വാസുദേവൻ നായർ എന്നയാളുടെ മൂന്ന് ആടുകളെ പുലി കൊന്നിരുന്നു. ഇതിന് ശേഷം പുലർച്ച 6.30തോടെ ഒരു മുളങ്കാട്ടിന് സമീപം ഒരു ആടിന്റെ ശരീരത്തിന്റെ അവശിഷ്ടങ്ങളും പരിസരത്ത് പുലിയെയും കണ്ടെത്തി.
വനംവകുപ്പും ആർ.ആർ.ടി അംഗങ്ങളും സ്ഥലത്തെത്തിയപ്പോൾ അവശനിലയിലായ പുലിയെയാണ് കണ്ടത്. വല ഉപയോഗിച്ച് പിടിച്ച ശേഷം മൃഗപരിചരണ കേന്ദ്രത്തിൽ പുലിയെ എത്തിച്ചപ്പോഴാണ് ചത്തതായി സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വയനാട്ടിലെ വടക്കനാട്-വള്ളുവാടി മേഖലകളില്‍ ഭീതി പടര്‍ത്തുകയും കര്‍ഷകന്റെ ജീവനെടുക്കുകയും ചെയ്ത മുട്ടിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടി. ആനയുടെ തുമ്പിക്കൈയില്‍ പരിക്കുണ്ടെന്നും കാട്ടില്‍നിന്ന് ഭക്ഷണം ശേഖരിച്ച് കഴിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാൽ റേഡിയോ കോളര്‍ ചെയ്ത്, പരുക്ക് ഭേദമാകുന്നത് വരെ മുത്തങ്ങ ആന ക്യാമ്പില്‍ പാർപ്പിക്കാൻ തീരുമാനിച്ചതായി വനംവകുപ്പ് അറിയിച്ചു. മയക്കുവെടി വെച്ച് പിടികൂടിയ ആനയെ നിലവില്‍ മുത്തങ്ങയിലെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. താത്തൂര്‍ വനമേഖലക്ക് സമീപം ഓനച്ചന്‍ കവലയില്‍ വെച്ചാണ് ആനയെ മയക്കുവെടി വെച്ചത്.
കുറിച്യാട് റേഞ്ച് വനംവകുപ്പ്, ആര്‍.ആര്‍.ടി ഉദ്യോഗസ്ഥര്‍ അടങ്ങുന്ന 87 അംഗ സംഘം ഇന്ന് പുലര്‍ച്ചയോടെയാണ് കാട്ടാനയെ സ്‌പോര്‍ട്ട് ചെയ്തത്. ദൗത്യത്തിലുള്ള വെറ്ററിനറി സംഘം രാവിലെ ആറുമണിയോടെ കാട്ടാനയെ മയക്കു വെടിവച്ചു. കഴിഞ്ഞ 12 ദിവസത്തിനിടെ ഒന്നിലേറെ തവണ മയക്കുവെടി വെച്ചങ്കിലും കൊള്ളാതെ ആന കാട് കയറുകയായിരുന്നു. വയനാട് സുൽത്താൻ ബത്തേരി വടക്കനാട്, കല്ലൂർക്കുന്ന്, പഴേരി മേഖലയിൽ ജനവാസമേഖലയിൽ ആളുകളെ ആക്രമിച്ച കാട്ടാനയാണ് മുട്ടിക്കൊമ്പൻ. 2024 മുതൽ മേഖലയിൽ ആനശല്യം രൂക്ഷമാണ്. നാട്ടുകാരുടെ ആവശ്യങ്ങൾക്കെടുവിലാണ് കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങുന്നത്.
ആനയെ മയക്കുവെടിവെച്ച് പിടിച്ചാല്‍ പാര്‍പ്പിക്കാനുള്ള കൂടൊരുക്കാന്‍ യൂക്കാലിമരങ്ങള്‍ മുറിക്കുന്നതിന് അനുമതിയായിരുന്നു. മുറിച്ചെടുത്ത മരങ്ങള്‍ മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചാണ് കൂട് നിര്‍മിക്കുക. നേരത്തേ പന്തല്ലൂര്‍ മഖ്ന (പി.എം-2) ആനയെ പാര്‍പ്പിച്ച കൂട് നവീകരിക്കുകയോ പുതിയവ നിര്‍മിക്കുകയോ ചെയ്യാനാണ് വനംവകുപ്പിന്റെ തീരുമാനം. കൂടിന്റെ ബലപരിശോധനയടക്കം പൂര്‍ത്തിയാകിയ ശേഷം മുട്ടിക്കൊമ്പനെ മയക്കുവെടിവെക്കാനായിരുന്നു തീരുമാനം. ബുധനാഴ്ച ആനയെ മയക്കുവെടിവെച്ച് പിടിക്കാന്‍ ഉത്തരവിറങ്ങിയിരുന്നു. ഇതിനിടെ, മൂന്നുതവണ മുട്ടിക്കൊമ്പന്‍ വടക്കനാടും കരിപ്പൂരുമടക്കമുള്ള പ്രദേശങ്ങളിലിറങ്ങി കൃഷി നശിപ്പിച്ചു. പിടികൂടാന്‍ ദിവസങ്ങൾ വൈകുന്തോറും വ്യാപക നാശമാണ് കാട്ടാന ഉണ്ടാക്കുന്നതെന്ന് നാട്ടുകാരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.