കൊച്ചി: തനിക്ക് പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി കുംഭമേള ‘വൈറൽ പെൺകുട്ടി’ വീണ്ടും രംഗത്ത്. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി സംരക്ഷണം ആവശ്യപ്പെട്ടത്. തന്റെ പാസ്‌പോർട്ടും പണവും അടക്കമുള്ള രേഖകൾ പിതാവും സംഘവും ചേർന്ന് അപഹരിച്ചതായും പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
നേരത്തെ പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സെൻട്രൽ പൊലീസ് ഇവർക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ചിരുന്നു. ലഭ്യമായ ഫോൺ നമ്പറിലോ വിലാസത്തിലോ പെൺകുട്ടിയെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി സുരക്ഷ പിൻവലിക്കാൻ ഉത്തരവിട്ടത്.
എന്നാൽ, പെൺകുട്ടി നേരിട്ടെത്തി സംരക്ഷണം ആവശ്യപ്പെടുകയാണെങ്കിൽ മാത്രം അത് നൽകിയാൽ മതിയെന്നും കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി സ്റ്റേഷനിൽ നേരിട്ടെത്തിയത്.
പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇവർക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കാണിച്ച് ഭർത്താവ് ഫർഹാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഫർഹാൻ മധ്യപ്രദേശ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി അത് തള്ളി.
ഈ സാഹചര്യത്തിലാണ് ഇവർ കേരള ഹൈക്കോടതിയെ സമീപിച്ചതും സുരക്ഷ ആവശ്യപ്പെട്ടതും. തുടർന്ന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ സുരക്ഷ നൽകാൻ ഹൈക്കോടതി സെൻട്രൽ പൊലീസിന് നിർദേശം നൽകുകയായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയെ കാണാതായതോടെ കോടതി മുൻ ഉത്തരവ് പിൻവലിക്കുകയായിരുന്നു. വീണ്ടും പെൺകുട്ടി നേരിട്ടെത്തിയ സാഹചര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.