കേരള ഹൈകോടതി
കൊച്ചി: തെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രത്തിലെ തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർഥി അഞ്ജലി നായർ ഹൈകോടതിയിൽ. അഞ്ജലി പി.വി. എന്ന് വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അഞ്ജലി നായർ എന്ന് മാറ്റാൻ നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി നാളെ പരിഗണിച്ചേക്കും.
തെരഞ്ഞെടുപ്പു പത്രികയിൽ താൻ അഞ്ജലി പി.വി എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും പൊതുജീവിതത്തിലും ചലച്ചിത്ര മേഖലയിലും തന്റെ പേര് അഞ്ജലി നായർ എന്നാണെന്നു സ്ഥാനാർഥി ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും പോസ്റ്ററുകളടിച്ചതുമെല്ലാം ആ പേരിലാണ്. എന്നാൽ വോട്ടിങ് യന്ത്രത്തിൽ അഞ്ജലി പി.വി എന്നാണുള്ളത്. ഇത് തനിക്ക് വോട്ടു ചെയ്യാനെത്തുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കുകയും അർഹമായ വോട്ട് നഷ്ടപ്പെടുത്തുകയും ചെയ്യും.
അഞ്ജലി പി.വി എന്നതുമാറ്റി താൻ അറിയപ്പെടുന്ന അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല വരണാധികാരിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ തന്റെ പേര് അഞ്ജലി പി.വി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ കാരണം വ്യക്തമാക്കിയില്ല. തുടർന്ന്, ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല വരണാധികാരിക്ക് വീണ്ടും അപേക്ഷ നൽകിയെങ്കിലും ഇതുവരെ തീരുമാനമായില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫിസർക്ക് പരാതി നല്കിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ അവർ വ്യക്തമാക്കി.
തൃപ്പൂണിത്തുറ ബി.ജെ.പി മത്സരിച്ചു വരുന്ന മണ്ഡലമാണെങ്കിലും ഇത്തവണ ഈ സീറ്റ് ട്വന്റി 20ക്കാണ് നൽകിയത്. ട്വന്റി 20യുടെ ‘ചക്ക’ അടയാളത്തിലാണ് അഞ്ജലി നായർ മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.