മുഖ്യമന്ത്രിയെ കൊണ്ട് പറഞ്ഞു പറയിപ്പിച്ചത് തന്നെ, ലീക്കായതല്ല ആ ക്ലിപ്പ് പുറത്തുവിട്ടത് ഞാൻ തന്നെ; സുജിത് ഭക്തൻ

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളാൻ യു.ഡി.എഫ് സൈബർ ഹാൻഡിലുകൾ ഉപയോഗിക്കുന്ന തന്‍റെ അഭിമുഖത്തിന്‍റെ ഭാഗം താൻ തന്നെ പുറത്തുവിട്ടതാണെന്ന് സോഷ്യൽ മീഡി‍യ ഇൻഫ്ലുവൻസർ സുജിത് ഭക്തൻ. അഭിമുഖത്തിന് മുമ്പ് സുജിത് ഭക്തനും പിണറായിയും തമ്മിലുള്ള സംസാരത്തിന്‍റെ വീഡിയോയാണ് ട്രോളായി വ്യാപകമായി പ്രചരിക്കുന്നത്. 'ഞാൻ കടക്ക് പുറത്ത് പറയുമോ എന്ന് ചോദിക്കും, അപ്പൊ സാറ് അതൊക്കെ പണ്ടല്ലേ ഇപ്പോ കേറി വാടാ മക്കളേ എന്നാണ് പറയുക എന്ന് ഉത്തരം പറയണം, ആ ഒറ്റ ഡയലോഗ് വൈറലാകും' എന്നാണ് സുജിത് പറയുന്നത്. അത് കേട്ട് അങ്ങനെ പറയാമെന്ന് പിണറായി സമ്മതിക്കുന്നുമുണ്ട്. പിണറായി വിജയനെ പി.ആർ ഏജൻസികൾ പറ്റിച്ച പണിയാണിതെന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. എന്നാൽ ആ വീഡിയോ ലീക്ക് ആയതല്ലെന്നും ആ ക്ലിപ്പ് താൻ തന്നെ ചാനലിൽ തന്നെ ഇട്ട വിഡിയോയിൽ നിന്നും ഉള്ള ഭാഗം മാത്രമാണെന്നും സുജിത് ഭക്തൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ലീക്ക് ആയി എന്ന് പറഞ്ഞു പരക്കുന്ന ആ ക്ലിപ്പ് ഞാൻ എന്റെ ചാനലിൽ തന്നെ ഇട്ട വിഡിയോയിൽ നിന്നും ഉള്ള ഭാഗം മാത്രമാണ്. ഇത് മുഖ്യമന്ത്രിയെ കൊണ്ട് ഞാൻ പറഞ്ഞു പറയിപ്പിച്ചത് തന്നെയാണ്. അത് മുഖ്യമന്ത്രിയുടെ Podcast ൽ ഞാൻ ഇട്ടിട്ടുമുണ്ട്. വീഡിയോയുടെ അവസാന ഒരു മിനിറ്റ് കണ്ടുനോക്കുക. എന്റെ Podcast ൽ അദ്ദേഹം എന്നോട് അത്രയധികം Comfortable ആയതുകൊണ്ട് മാത്രമാണ് ഒരു റീൽ ഒക്കെ ചെയ്യാൻ സഹകരിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. മുഖത്ത് നോക്കി അദ്ദേഹത്തെ ആളുകൾ സോഷ്യൽ മീഡിയയിൽ വിളിക്കുന്ന പേരുകളും മറ്റും പറഞ്ഞതും അതുകൊണ്ട് മാത്രമാണ്. 🤗🤗 പലർക്കും സാധിക്കാത്ത ഒരു കാര്യം എന്നെകൊണ്ട് ചെയ്യാൻ സാധിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. PR വർക്ക് എന്ന് പറയുന്നവരോട് ഒരു വാക്ക് : എല്ലാ പാർട്ടിയിൽ നിന്നുള്ള ആളുകളുടെ ഒപ്പം ഞാൻ Podcast ചെയ്തിട്ടുണ്ട്. അതിൽ പിണറായി വിജയൻ മാത്രമല്ല, വി ഡി സതീശനും രാജീവ് ചന്ദ്രശേഖറും വരെയുണ്ട്. 🙏 എന്റെ ചാനലിൽ ഞാൻ ഇട്ട വീഡിയോ തന്നെയാണ് ലീക്ക് ആയി എന്ന രീതിയിൽ തെറ്റായി പ്രചരിക്കുന്നതും.

Tags:    
News Summary - "Not a Leak, I Posted It Myself": Sujith Bhakthan Clarifies Viral Video of CM Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.